ശബരിമല പരാമര്‍ശം; വനിതാ കമ്മീഷന് മാപ്പെഴുതി നല്‍കി കൊല്ലം തുളസി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി സംസാരിക്കുമ്പോള്‍ വിവാദ പരാമര്‍ശം നടത്തിയ കൊല്ലം തുളസി വനിതാ കമ്മീഷന് മാപ്പെഴുതി നല്‍കി. എന്നാല്‍ കൊല്ലം തുളസിയുടെ മാപ്പപേക്ഷ കിട്ടിയെന്നും തുടര്‍നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു

ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണം. കീറി ഒരു ഭാഗം ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന.

പ്രസ്താവനയില്‍ കൊല്ലം തുളസി മാപ്പ് ചോദിച്ചിരുന്നു. പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പ്രതികരണമായിരുന്നു അത്. അയ്യപ്പഭക്തന്‍ എന്ന നിലയില്‍ തന്റെ വേദനയാണ് അവിടെ പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള കൂടി പങ്കെടുത്ത പരിപാടി ആയതിനാല്‍ ബി.ജെ.പിക്കാരന്‍ എന്ന നിലയിലാണ് പരാമര്‍ശം പ്രചരിച്ചത്. എന്നാല്‍ ബി.ജെ.പിയുമായി തനിക്ക് ഒരു ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top