കടവൂര്‍ വധക്കേസ്; 9 പ്രതികള്‍ക്കും ജീവപര്യന്തം,ഒരു ലക്ഷം രൂപ വീതം പിഴ

കൊല്ലം: കടവൂര്‍ ജയന്‍ വധക്കേസില്‍ ഒമ്പതുപ്രതികള്‍ക്കും ജീവപര്യന്തവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസില്‍ ഒന്നുമുതല്‍ ഒമ്പതു വരെ പ്രതികളായ തൃക്കരുവ ഞാറയ്ക്കല്‍ ഗോപാലസദനത്തില്‍ ഷിജു (ഏലുമല ഷിജു), മതിലില്‍ ലാലിവിള വീട്ടില്‍ ദിനരാജ്, മതിലില്‍ അഭി നിവാസില്‍ രജനീഷ് (രഞ്ജിത്), കടവൂര്‍ തെക്കടത്ത് വീട്ടില്‍ വിനോദ്, കടവൂര്‍ പരപ്പത്തുവിള തെക്കതില്‍ വീട്ടില്‍ പ്രണവ്, കടവൂര്‍ താവറത്തുവീട്ടില്‍ സുബ്രഹ്മണ്യന്‍, കൊറ്റങ്കര ഇടയത്ത് വീട്ടില്‍ ഗോപകുമാര്‍, കടവൂര്‍ വൈക്കം താഴതില്‍ പ്രിയരാജ്, കടവൂര്‍ കിഴക്കടത്ത് ശ്രീലക്ഷ്മിയില്‍ അരുണ്‍ (ഹരി) എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ ഇന്ന് കൊല്ലം അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതിനു പിന്നാലെയാണ് കോടതി വിധി പ്രസ്താവിച്ചത്.

കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് ഫെബ്രുവരി രണ്ടിന് കോടതി കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് പ്രതികള്‍ ഒളിവില്‍ പോയത്. ഇവര്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. സംഘടന വിട്ടതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ ജയനെ കൊലപ്പെടുത്തിയത്.

2012 ഫെബ്രുവരി ഏഴിനാണ് ആര്‍എസ്എസ് മുന്‍ പ്രവര്‍ത്തകനായ കടവൂര്‍ കോയിപ്പുറത്ത് രാജേഷിനെ സംഘടനയില്‍ നിന്നു തെറ്റിപ്പിരിഞ്ഞ വിരോധത്തില്‍ കടവൂര്‍ ക്ഷേത്ര ജംഗഷനില്‍വച്ച് വെട്ടിയും അടിച്ചും കൊലപ്പെടുത്തിയത്.

Top