കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ 55 ജീവനക്കാര്‍ സ്വയം നിരീക്ഷണത്തില്‍

കൊല്ലം: കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടര്‍മാരുള്‍പ്പെടെ 55 ജീവനക്കാര്‍ സ്വയം നിരീക്ഷണത്തില്‍. ഓര്‍മ്മക്കുറവ് നേരിടുന്ന കായംകുളം സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കുന്നത് ദുഷ്‌ക്കരമാണെന്നാണ് വിവരം.

വെന്റിലേറ്ററില്‍ കഴിയുന്ന ഇദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി ആരംഭിച്ചതായും ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുള്ളതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് 65 വയസുള്ള കായംകുളത്തെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാളെ പരചരിച്ച മകള്‍ക്കും ഇന്നലെ വൈകീട്ടോടെ രോഗം സ്ഥിരീകരിച്ചു. നഗരസഭാപരിധിയിലെ താമസക്കാരായ ഇവരുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ 20 ലധികം പേരുടെ സാമ്പിളുകള്‍ പരിശോധിക്കും.

തമിഴ്‌നാട്, കര്‍ണാടക എന്നിവടങ്ങളില്‍ നിന്നും കായംകുളത്തേക്ക് പച്ചക്കറിയുമായി എത്തുന്ന ലോറി ഡ്രൈവര്‍മാര്‍ വഴി രോഗം വന്നുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. മുന്‍കരുതലിന്റെ ഭാഗമായി രോഗബാധിതരുടെ വീടും പച്ചക്കറി മാര്‍ക്കറ്റും ഉള്‍പ്പെടുന്ന രണ്ട് വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

Top