കൊല്ലത്തെ പെൺകുട്ടിയുടെ ആത്മഹത്യ: പ്രതി ഹാരിസിനെ റിമാൻഡ് ചെയ്തു

കൊല്ലം : കൊല്ലം കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനായ ഹാരിസിനെ റിമാൻഡ് ചെയ്തു . 14 ദിവസത്തേക്കാണ് ഹാരിസിനെ റിമാൻഡ് ചെയ്തിരിക്കുന്നത് . കൊല്ലം ജില്ലാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.

വിവാഹം ഉറപ്പിച്ച ശേഷം വരൻ പിന്മാറിയതിൽ മനംനൊന്താണ് റംസി വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം നടക്കുന്നത്. വളയിടൽ ചടങ്ങും കഴിഞ്ഞ് പണം കൈപറ്റിയ ശേഷമാണ് വരൻ ഹാരിസ് വിവാഹത്തിൽ നിന്ന് പിന്മാറുന്നത്. പത്ത് വർഷത്തോളമായി ഹാരിസും റംസിയും തമ്മിൽ പ്രണയത്തിലായിരുന്നു.

തന്നെ സ്വീകരിക്കണമെന്ന് റംസി ആവശ്യപ്പെടുന്നതും, ഗർഭഛിദ്രം നടത്തിയതിനെ കുറിച്ചും ഫോൺ രേഖകളിൽ വ്യക്തമാണ്. വരൻ ഹാരിസിന്‍റെ അടുത്ത ബന്ധുവായ സീരിയൽ നടിയുടെ ഷൂട്ടിങ്ങിന് കൂട്ട് പോകണം എന്ന് പറഞ്ഞാണ് ഗർഭച്ഛിദ്രം നടത്താൻ കൊട്ടിയത്തെ വീട്ടിൽ നിന്ന് യുവതിയെ കൂട്ടി കൊണ്ട് പോയത്. നേരത്തെ ഇതേ കാരണം പറഞ്ഞ് കുട്ടി കൊണ്ട് പോയപ്പോഴാണ് യുവതി പീഡനത്തിന് ഇരയായത്. പീഡനത്തിലും ഗർഭച്ഛിദ്രത്തിലും സീരിയൽ നടിക്ക് പങ്കുണ്ടെന്ന് പെൺകുട്ടിയുടെ ശബ്ദ സന്ദേശത്തിലും വ്യക്തമാണ്.

റംസിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ നടപടിയെടുക്കാൻ അധികൃതർ തയാറായിരുന്നില്ല. അതേ സമയം ഗർഭച്ഛിദ്രത്തിന് കൂട്ട് നിന്ന സീരിയൽ നടിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകൾ കൊല്ലത്ത് മാർച്ച് നടത്തി. സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെയാണ് ഹാരിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Top