അധ്യാപികയെ കെട്ടിയിട്ട് നടുറോഡിലൂടെ വലിച്ചിഴച്ചു;തൃണമൂല്‍ നേതാവിനെതിരെ കേസ്‌

കൊല്‍ക്കത്ത: അധ്യാപികയെ കെട്ടിയിട്ട് നടുറോഡില്‍ വലിച്ചിഴച്ച് ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സംഘവും. സൗത്ത് ദിനജ്പൂര്‍ ജില്ലയിലെ ഫത നഗര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്തു തലത്തിലുള്ള നേതാവ് അമല്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സംഘമാണു സ്മൃതികോന ദാസ് എന്ന സ്ത്രീയെ കാല്‍മുട്ടില്‍ കയര്‍ ഉപയോഗിച്ചുകെട്ടി നടുറോഡിലൂടെ വലിച്ചുകൊണ്ടുപോയത്.

സംഭവത്തിന്റെ ക്രൂരത വെളിവാക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മെറൂണ്‍ വസ്ത്രം ധരിച്ച അധ്യാപികയെ തറയില്‍ തള്ളിയിട്ടശേഷം ഒരാള്‍ കയര്‍ ഉപയോഗിച്ചു കാലുകള്‍ കൂട്ടിക്കെട്ടി. മറ്റൊരു സംഘം കയ്യില്‍പിടിച്ച് റോഡിലൂടെ വലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവം വിവാദമായതിനു പിന്നാലെ അമല്‍ സര്‍ക്കാരിനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തതായി തൃണമൂല്‍ നേതാവ് അര്‍പിത ഘോഷ് അറിയിച്ചു.

എന്നാല്‍ ഞായറാഴ്ച വൈകിട്ടുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവരുടെ സഹോദരി സോമദാസ് സംഭവസ്ഥലത്തുവച്ചുതന്നെ പ്രതിഷേധിച്ചു. തുടര്‍ന്ന് ഇവരെയും സംഘം ആക്രമിച്ചു. യുവതികളുടെ വീടിനു മുന്നിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് സൂചന.സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Top