കലിപ്പടക്കാന്‍ പന്ത് വലിച്ചെറിഞ്ഞ കൊഹ്‌ലിക്ക് മാച്ച് ഫീസിന്റെ 25 ശതമാനം പിഴ

kohli

സെഞ്ചൂറിയന്‍: സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് മാച്ച് ഫീസിന്റെ 25 ശതമാനം പിഴ. കളിയുടെ സ്പിരിറ്റിന് വിപരീതമായുള്ള നായകന്റെ പ്രവര്‍ത്തിക്കുള്ള ശിക്ഷയായാണ് മാച്ച് റഫറി പിഴയീടാക്കിയത്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സിലെ 25-ാം ഓവറിലായിരുന്നു കൊഹ്‌ലിയുടെ കലിപ്പടക്കല്‍.

മൂന്നാം സെഷനിലുണ്ടായ മഴ കാരണം ഔട്ട് ഫീല്‍ഡ് നനഞ്ഞിരിക്കുന്ന കാര്യം കൊഹ്‌ലി അമ്ബയര്‍ മൈഖല്‍ ഗൗഫിനോട് പരാതിപറയുകയും ശേഷം രോഷത്തോടെ പന്ത് മൈതാനിയിലേക്ക് വലിച്ചെറിയുകയും ചെയ്യുകയായിരുന്നു. പരാതി പറച്ചിലിന് ശേഷമുള്ള ഇന്ത്യന്‍ നായകന്റെ പ്രവര്‍ത്തി കളിയുടെ സ്പിരിറ്റിന് യോജിച്ചതല്ലെന്നാണ് ഐ.സി.സിയുടെ പ്രതികരണം. പിഴയടക്കാനുള്ള മാച്ച് റഫറിയുടെ തീരുമാനം അംഗീകരിച്ച കൊഹ്‌ലിക്ക് ഒരു ഡീമെറിറ്റ് പോയിന്റ് കൂടി ലഭിച്ചു.

രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു താരത്തിന് നാലില്‍ കൂടുതല്‍ ഡീമെറിറ്റ് പോയിന്റുകള്‍ ലഭിച്ചാല്‍ അത് ഒരു സസ്‌പെന്‍ഷന്‍ പോയിന്റിലേക്ക് വഴിമാറും. രണ്ട് സസ്‌പെന്‍ഷന്‍ പോയിന്റുകള്‍ കിട്ടിയാല്‍ എന്നെന്നേക്കുമായി ക്രിക്കറ്റിനോട് ഗുഡ്‌ബൈ പറയേണ്ടിയും വരും.

Top