Kodiyeri’s reply for Actor Sreenivasan

തിരുവനന്തപുരം: ശ്രീനിവാസന്‍ സിനിമയുടെ ലോകത്താണെന്നും അത് കൊണ്ടാണ് സിപിഎം നേതാക്കള്‍ എങ്ങനെ കഴിയുന്നുവെന്നും അവരുടെ സാഹോദര്യം എന്താണെന്ന് അദ്ദേഹത്തിന് അറിയാത്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് മനുഷ്യസ്‌നേഹം നഷ്ടപ്പെട്ടുവെന്ന ശ്രീനിവാസന്റെ അഭിപ്രായപ്രകടനത്തോട് കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനിവാസന്റെ ജ്യേഷ്ഠന്‍ വീട്ടിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വന്നപ്പോള്‍ എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ എന്റെ റൂമില്‍ എന്റെ കട്ടിലിലാണ് കിടന്നതെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

ഓരോ വ്യക്തിക്കും കമ്മ്യൂണിസ്റ്റ്കാരെ കുറിച്ച് ഓരോ അനുഭവം പറയാനുണ്ടാകും.

ഇന്നത്തെ മാധ്യമകാലാവസ്ഥയില്‍ ഒരുദാഹരണം മാത്രം പറഞ്ഞാല്‍ ബാക്കി എല്ലാവരും മോശക്കാരാണെന്ന് ചിത്രീകരിക്കപ്പെടും. എന്തിനാണ് ഈ രീതി ശ്രീനിവാസന്‍ സ്വീകരിച്ചതെന്ന് അറിയില്ലെന്നും കോടിയേരി പറഞ്ഞു. ശ്രീനി എന്തായാലും ഞങ്ങളുടെ ശത്രുവല്ല.

നേരത്തെ ശ്രീനിവാസന്‍ നടത്തിയ അഭിപ്രായ പ്രകടനത്തില്‍ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് പാട്യം ഗോപാലനെ ഉദാഹരിച്ച് ‘പിണറായി വിജയന്‍ ചെറിയ പ്രവര്‍ത്തകനായിരിക്കുന്ന കാലത്തൊക്കെ വീട്ടില്‍ ചെന്നാല്‍ സ്വന്തം കട്ടില്‍ ഒഴിഞ്ഞ് കൊടുത്ത് പാട്യം നിലത്ത് കിടക്കുമായിരുന്നുവെന്നും ഈ മനുഷ്യ സ്‌നേഹം ഇപ്പോഴത്തെ നേതാക്കള്‍ക്കില്ലെന്നും’ അഭിപ്രായപ്പെട്ടിരുന്നു. ഇതിനാണ് കോടിയേരി ചുട്ട മറുപടി നല്‍കിയത്.

സിപിഎം-ബിജെപി പാര്‍ട്ടികളുടെ നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടാല്‍ നില്‍ക്കുന്നതെയൊള്ളു കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെന്ന ശ്രീനിവാസന്റെ അഭിപ്രായത്തിനും കോടിയേരി വ്യക്തമായ മറുപടി നല്‍കി.

മുന്‍പ് പല മുഖ്യമന്ത്രിമാരുടെ കാലത്തും സമാധാന ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. സിപിഎം-ബിജെപി നേതാക്കള്‍ സംയുക്തമായി സമാധാനഭ്യര്‍ത്ഥന നടത്തിയിട്ടും അല്‍പ്പം കഴിയുമ്പോള്‍ തന്നെ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകാറാണ് പതിവ്.

ആരാണ് സമാധാന തീരുമാനങ്ങള്‍ ലംഘിക്കുന്നത് എന്നാണ് പരിശോധിക്കേണ്ടത്. അതിന് കിട്ടുന്ന ഉത്തരമാണ് ആര്‍എസ്എസ്-കോടിയേരി മറുപടി നല്‍കി.

രണ്ട് ആര്‍എസ്എസുകാര്‍ എവിടെ ഉണ്ടാകുന്നുവോ അവിടെ പ്രശ്‌നങ്ങളുമുണ്ടാകും- കോടിയേരി ചൂണ്ടിക്കാട്ടി.

Top