പൊലീസിന് താക്കീതുമായി കോടിയേരി

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം അപലപനീയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാണിക്കുന്നവരെ പിടികൂടാന്‍ ശ്രമിക്കരുതെന്നും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടിയേരി പറഞ്ഞു. ‘ഇത്തരം സമരങ്ങള്‍ ജനങ്ങളെ അകറ്റും. വയനാട് ജില്ലാ കമ്മിറ്റി പരിശോധിക്കും. പാര്‍ട്ടി അംഗങ്ങള്‍ ഉണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. ദേശാഭിമാനി ഓഫീസ് തകര്‍ത്തത് എന്തിനെന്ന് കോൺഗ്രസ് വ്യക്തമാക്കണം. പ്രതിപക്ഷ നേതാവിന്റെ നിലപാട് ശരിയാണോ എന്ന് അദ്ദേഹം പരിശോധിക്കണം. ചോദ്യം ചോദിച്ചാല്‍ പ്രതിപക്ഷ നേതാവ് പ്രകോപിതനാകരുത്. എസ്.എഫ്.ഐ അക്രമകാരികളുടെ പ്രസ്ഥാനമാണെന്ന് പ്രചരിപ്പിക്കുകയാണ്.’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ച സമരമല്ല ഇത്. സാധാരണയുള്ള എസ്.എഫ്.ഐയുടെ സമര രീതിയല്ല കണ്ടത്. നുഴഞ്ഞ് കയറ്റം ഉണ്ടായോ എന്ന് പരിശോധിക്കണം. കാലതാമസം ഉണ്ടായിട്ടില്ല. നടപടിയെടുക്കേണ്ടത് എസ്.എഫ്.ഐ ആണെന്നും കോടിയേരി പറഞ്ഞു.

‘സമരം നടത്തിയപ്പോള്‍ ഗാന്ധി ഫോട്ടോ ഉണ്ട്. അത് താഴെയിട്ടത് ആരാണെന്ന് പൊലീസ് പരിശോധിക്കണം.അവിഷിത്ത് കുറച്ചായി ഓഫീസില്‍ വരുന്നില്ല.ആക്ഷേപം വന്നതിന് ശേഷമാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത് ജോലിക്ക് വരാത്തത് കൊണ്ടാണ് മാറ്റാന്‍ നോട്ട് നല്‍കിയത്. പലയിടങ്ങളിലും പല ആള്‍ക്കാരും നുഴഞ്ഞ് കയറുന്നുണ്ട്. കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

Top