മന്ത്രിമാരെ മാറ്റേണ്ട സാഹചര്യമൊന്നും ഇപ്പോഴില്ലെന്ന് കോടിയേരി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനമുണ്ടായെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനമുണ്ടായെന്നും കോടിയേരി പറഞ്ഞു.

മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ പോരായ്മ പാര്‍ട്ടി തന്നെയാണ് ചര്‍ച്ച ചെയ്യേണ്ടത്. അത് ഞങ്ങൾ ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ മുഴുവൻ പ്രവര്‍ത്തനങ്ങളും ഇത്തവണ ചര്‍ച്ച ചെയ്തു. മന്ത്രിമാര്‍ കുറച്ചുകൂടി സജീവമാകണം. സംസ്ഥാനത്തുടനീളം സജീവമാകണം. അത്തരത്തിലുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോടയേരി പറഞ്ഞു. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കം ആയതിനാല്‍ ഓഫീസുകള്‍ മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഓണ്‍ലൈന്‍ സംവിധാനം വന്നതോട് കൂടി ചില പരിപാടികള്‍ അതിലൂടെ ക്രമീരിക്കുന്നതിന് സൗകര്യമെടുക്കുന്നുണ്ട്. അതിനെല്ലാം ഒരു മാറ്റം ബന്ധപ്പെട്ടവര്‍ വരുത്തണമെന്ന നിര്‍ദ്ദേശം പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാരെ മാറ്റേണ്ട സ്ഥിതിയൊന്നുമില്ല. ആഭ്യന്തര വകുപ്പിനെ കുറിച്ചും വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. അതിന് നേട്ടങ്ങളുമുണ്ട്. പോലീസ് വകുപ്പിനെ കുറിച്ച് എല്ലാകാലത്തും വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. അതേസമയം രാജ്യത്തെ ക്രമസമാധാനനില ഏറ്റവും ഭദ്രമായി നില്‍ക്കുന്നത് കേരളത്തിലാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

‘ലോകായുക്ത നിലപാടില്‍ സിപിഐക്കുള്ള എതിര്‍പ്പ് സംബന്ധിച്ച് തങ്ങള്‍ നേരത്തെ തന്നെ ചര്‍ച്ച ചെയ്തതാണ്. ഇക്കാര്യത്തില്‍ അവരുമായി തെറ്റിന്റെ പ്രശ്‌നമില്ല. ചര്‍ച്ച ചെയ്തിട്ടേ മുന്നോട്ട്‌പോകൂ.

ഓര്‍ഡിനന്‍സ് ഒപ്പിടാത്ത ഗവണര്‍റുടെ നടപടി അസാധരാണമായ സാഹചര്യമാണ്. ദുരൂഹമാണ് ഗവര്‍ണറുടെ നിലപാട്. ഇക്കാര്യത്തില്‍ ഞങ്ങള്‍ ആരോടും പോരിനൊന്നുമില്ല. ഇത്രയും കാലം അദ്ദേഹം എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. ഇത്രയും കടുത്ത നിലപാടിലേക്ക് ഗവര്‍ണര്‍ വന്നത് ഇപ്പോഴാണ്. ഓര്‍ഡിനന്‍സ് നിരസിച്ചതിന്റെ കാരണം വ്യക്തമാക്കുന്നില്ല’ കോടിയേരി പറഞ്ഞു

Top