തനിക്കൊന്നും അറിയില്ലെന്നു കള്ളം പറഞ്ഞ കോടിയേരി രാജി വയ്ക്കണമെന്ന് സുധീരന്‍

തിരുവനന്തപുരം: മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സംഭവത്തില്‍ തനിക്കൊന്നും അറിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ കള്ളം പറഞ്ഞുവെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍. കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജി വയ്ക്കണമെന്നും സുധീരന്‍ പറഞ്ഞു.

കോടിയേരിയുമായി ഈ വിഷയം സംസാരിച്ച അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നതോടെ, അദ്ദേഹം കള്ളം പറഞ്ഞതാണെന്ന് വ്യക്തമായി. ഇനി സെക്രട്ടറി പദത്തിലിരിക്കാന്‍ കോടിയേരി യോഗ്യനല്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

കേസില്‍ ബിനോയ് കോടിയേരിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസില്‍ വച്ചാണെന്ന് മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെ.പി ശ്രീജിത്ത് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയും ബിനോയ് കോടിയേരിയുടെ മാതാവുമായ വിനോദിനി ബാലകൃഷ്ണന്‍ ചര്‍ച്ചകള്‍ക്കായി മുംബയിലെത്തിയിരുന്നു. തന്റെ സാന്നിധ്യത്തിലായിരുന്നു മധ്യസ്ഥ ചര്‍ച്ചകളെന്നും വിഷയത്തിന്റെ ഗൗരവം താന്‍ കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തി.

എന്നാല്‍, താന്‍ പറഞ്ഞത് കോടിയേരി മുഖവിലയ്‌ക്കെടുത്തില്ലെന്നും ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചതെന്നും ശ്രീജിത്ത് പറഞ്ഞു. ബ്ലാക്ക് മെയില്‍ ചെയ്ത് പണംതട്ടാനുള്ളശ്രമമാണ് യുവതിയുടെതെന്നാണ് കോടിയേരി പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേസ് ഒത്തു തീര്‍പ്പാക്കാന്‍ അഞ്ചുകോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ഇപ്പോള്‍ പണം നല്‍കിയാല്‍ പിന്നേയും പണം ചോദിച്ചുകൊണ്ടേയിരിക്കില്ലേ എന്നാണ് ബിനോയ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. അച്ഛന്‍ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാല്‍ ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാണ് എന്നും ബിനോയി പറഞ്ഞതായി അഭിഭാഷകന്‍ വെളിപ്പെടുത്തി. ഇതോടെ ബിനോയ്‌ക്കെതിരെ യുവതി നല്‍കിയ പീഡന പരാതി കൂടുതല്‍ ശക്തമായ കുരുക്കുകളിലേക്കാണ് നീങ്ങുന്നത്.

Top