ന്യൂനപക്ഷ ധ്രുവീകരണമുണ്ടാക്കി ഇടതുപക്ഷത്തെ തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് കോടിയേരി

വടകര: ന്യൂനപക്ഷ ധ്രുവീകരണമുണ്ടാക്കി ഇടതുപക്ഷത്തെ തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് മുന്നണിയില്‍ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണുള്ളത്, ഈ മുന്നണിയില്‍ മത്സരിക്കാനാണ് രാഹുല്‍ വരുമെന്ന് പറയുന്നത്. അങ്ങനെയാണെങ്കില്‍ രാഹുലിനെ തോല്‍പിച്ച നാടാണിതെന്ന ഖ്യാതി കിട്ടുമെന്നും കോടിയേരി പറഞ്ഞു.

ആര്‍എസ്എസിനെ നേരിടേണ്ടത് ഈ കൂട്ടുകെട്ട് കൊണ്ടല്ല, മുസ്ലീം വര്‍ഗ്ഗീയതയെ പ്രീണിപ്പിച്ചാല്‍ ഹിന്ദുത്വ വര്‍ഗ്ഗീയത ശക്തി പ്രാപിക്കുമെന്നും തിരിച്ച് അത് തന്നെ സംഭവിക്കുമെന്നും കോടിയേരി പറഞ്ഞു. ഇടതുപക്ഷത്തെ തോല്‍പ്പിക്കാനാണ് കോണ്‍ഗ്രസും ആര്‍എസ്എസും ഒരുമിക്കുന്നത്. 91 ലെ കോലീബി സഖ്യത്തിന്റെ ഉപജ്ഞാതാവാണ് മുല്ലപ്പള്ളിയെന്നും കോടിയേരി ആരോപിച്ചു.

ബി ജെ പി യെ മടയില്‍ പോയി പരാജയപ്പെടുത്തുകയല്ലേ വേണ്ടത് അതിന് പകരം താമര ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥി പോലുമില്ലാത്തിടത്താണ് രാഹുല്‍ മത്സരിക്കുന്നത്. വടകരയില്‍ ആദ്യം പരിഗണിച്ചത് ടി സിദ്ദിഖിനെയാണ്, എന്നാല്‍ ആര്‍എസ്എസ് നിര്‍ദേശത്തെ തുടര്‍ന്നാണ് സിദ്ദിഖിനെ മാറ്റിയതെന്നും അദ്ദേഹം അറിയിച്ചു.

പി ജയരാജനെ യു ഡിഎഫ് വ്യക്തിഹത്യ ചെയ്യുന്നു. ഒരു കേസില്‍ പ്രതിയായാല്‍ കൊലയാളിയാകില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഒരു കൊലക്കേസിലും ജയരാജന്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

Top