കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിച്ചുവെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിച്ചുവെന്ന് കോടിയേരി പറഞ്ഞു. കേരളവും ഇന്ത്യയുടെ ഭാഗമെന്ന് അംഗീകരിക്കാത്ത രീതിയാണിത്. പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം അംഗീകരിച്ചില്ല. പാലക്കാട് കോച്ച് ഫാക്ടറി ചര്‍ച്ച ചെയ്യാന്‍ പോലും തയാറല്ല. സംസ്ഥാന വിഹിതം അപര്യാപ്തമാണ്. ജി എസ് ടി നഷ്ട്പരിഹാരം 5 വര്‍ഷം കൂടി നീട്ടണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. കേന്ദ്ര നിലപാട് തിരുത്താന്‍ എംപിമാരും ബിജെപി സംസ്ഥാന ഘടകവും സമര്‍ദ്ദം ചെലുത്തണമെന്നും കോടിയേരി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ ജീവനക്കാരെ താത്കാലികമായി നിയമിക്കണം. ലോകായുക്ത നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം. മന്ത്രി ബിന്ദു തെറ്റ് ചെയ്തിട്ടില്ലെന്ന് ലോകായുക്തക്ക് വ്യക്തമായി. വിധി സ്വാഗതാര്‍ഹമാണ്. ലോകായുക്തയുടെ മുന്നില്‍ വരുന്ന ഒരു വിധിയും തടയുന്ന നീക്കം പുതിയ ഭേദഗതിയില്‍ ഇല്ലെന്നും കോടിയേരി ചൂണ്ടികാട്ടി.

ലോകായുക്താ ഭേദഗതിയില്‍ സിപിഐയുടെ എതിര്‍പ്പ് അവരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. മന്ത്രിസഭയില്‍ ഒരു അഭിപ്രായ വ്യത്യാസവുമുണ്ടായില്ല. ഇടതുമുന്നണിയിലെ തര്‍ക്കങ്ങള്‍ മുന്നണിയിലും ഉഭയകക്ഷി രീതിയിലും ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

ഗവര്‍ണറും സര്‍ക്കാരുമായും തര്‍ക്കമില്ലെന്ന് കോടിയേരി വ്യക്തമാക്കി. ഓര്‍ഡിനന്‍സ് ഒപ്പിടാത്തത് കൊണ്ടല്ല നിയമസഭാ സമ്മേളന തീയതി നിശ്ചയിക്കാത്തത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മാത്രമേ തീയതി നിശ്ചയിക്കാന്‍ കഴിയൂ. കെടി ജലീലിന്റെ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ അഭിപ്രായമാണ്, സിപിഎമ്മിന്റേതല്ല. ലോകായുക്തയ്‌ക്കെതിരെ ഒരാരോപണവും സിപിഎം ഉന്നയിച്ചിട്ടില്ല. ജലീല്‍ പാര്‍ട്ടി അംഗമല്ല. അദ്ദേഹം ഇപ്പോഴും സ്വതന്ത്രനാണെന്നും കോടിയേരി പറഞ്ഞു.

കെ റെയിലുമായി ബന്ധപ്പെട്ട അപേക്ഷയില്‍ അനുമതി നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. സാമൂഹിക ആഘാത പഠനത്തിനാണ് കല്ലിടുന്നത്. സ്ഥലം ഏറ്റെടുത്താല്‍ മാത്രമേ വായ്പയെടുക്കാനാവൂ. കേന്ദ്രം അനുമതി നിഷേധിച്ചെന്ന വാദം വസ്തുതാപരമായി ശരിയല്ല. കേന്ദ്രാനുമതി ലഭിച്ചാലേ വായ്പ എടുക്കാന്‍ കഴിയൂ. പദ്ധതിയെക്കുറിച്ച് ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും നിലപാട് മാറ്റണം. വന്ദേ ഭാരത് വന്നാല്‍ സില്‍വര്‍ ലൈന്‍ വരുന്നതിനേക്കാള്‍ രൂക്ഷമായ യാത്രാ പ്രശ്‌നം വരും. വളവുകള്‍ നിവര്‍ത്തണം, അതിന് സില്‍വര്‍ ലൈന്‍ വേണം. എല്ലാവരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കോടിയേരി പറഞ്ഞു.

Top