കൊലപാതകത്തിന് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ല: കോടിയേരി

kodiyeri

തിരുവനന്തപുരം: കാസര്‍ഗോട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏതുതരത്തിലുളള പ്രശ്നങ്ങള്‍ ഉണ്ടായാലും ഒരു പ്രകോപനവും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുമുണ്ടാകാന്‍ പാടില്ല എന്നതാണ് പാര്‍ട്ടിയുടെ നിര്‍ദേശം. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താനുളള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഈ വേളയില്‍ അരങ്ങേറിയ ഇത്തരം കൊലപാതകങ്ങള്‍ ഈ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ പാര്‍ട്ടി തന്നെ സ്വീകരിക്കും. പ്രതികളില്‍ ആരെങ്കിലും സിപിഎമ്മില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ ഒരു സഹായവും അത്തരക്കാര്‍ക്ക് നല്‍കുകയില്ല. ഏതുതരത്തിലുളള പ്രശ്നങ്ങള്‍ ഉണ്ടായാലും അതിനുളള മാര്‍ഗം അക്രമത്തിലേക്ക് നീങ്ങുകയല്ല. ഇത്തരം അക്രമസംഭവങ്ങളില്‍ മുന്‍കൈയെടുക്കരുത് എന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് സിപിഎം സംസ്ഥാന സമിതി തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നിട്ടും സിപിഎമ്മിലെ ആരെങ്കിലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയ ബോധമില്ല എന്ന് കോടിയേരി പറഞ്ഞു.

കാസര്‍ഗോഡിലുടെ കേരളസംരക്ഷണ ജാഥ കടന്നുപോയ ദിവസം തന്നെ ഇത് നടന്നത് ഇവര്‍ക്ക് പാര്‍ട്ടി നിര്‍ദേശങ്ങള്‍ മനസിലായിട്ടില്ല എന്നതിന്റെ തെളിവാണ്. ഇവരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ അവരെ പാര്‍ട്ടി വെച്ചുപൊറിപ്പിക്കില്ലെന്നും കോടിയേരി പറഞ്ഞു. അത്തരം അക്രമസംഭവങ്ങളുടെ പേരില്‍ പ്രസ്ഥാനമാണ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നത്. ഇത്തരത്തില്‍ പാര്‍ട്ടി നിര്‍ദേശം മാനിക്കാതെ ചിലര്‍ ചെയ്യുന്നതിനെ പാര്‍ട്ടി അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു. ഈ അക്രമസംഭവത്തില്‍ ഉള്‍പ്പെട്ടവരെ ഉടന്‍ പിടികൂടി നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം.

തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ അരങ്ങേറിയ സംഭവം രാഷ്ട്രീയ എതിരാളികള്‍ക്ക് ശക്തിപകരുന്നതാണ്. ഇത്തരം സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ എതിരാളികള്‍ക്ക് വേണ്ടി നിലക്കൊളളുന്നതായാണ് മനസിലാകുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top