മരടില്‍ സുപ്രിം കോടതിവിധി നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് കോടിയേരി

തിരുവനന്തപുരം : മരടില്‍ സുപ്രിം കോടതിവിധി നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മാനുഷിക പരിഗണന നല്‍കണം. എത്ര തുകയ്ക്കാണോ ഉടമകള്‍ വാങ്ങിയത് ആ തുക കെട്ടിട നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കണം. സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്നും കോടിയേരി അറിയിച്ചു.

അതേസമയം മരടിലെ നാല് ഫ്‌ലാറ്റുകളില്‍ കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി വിച്ഛേദിച്ചു. പുലര്‍ച്ചെ അഞ്ച് മണിക്കാണ് അധികൃതര്‍ വൈദ്യുതി വിച്ഛേദിക്കാനെത്തിയത്.

നാല് ഫ്‌ലാറ്റുകളിലെയും വൈദ്യുതി ഒരേ സമയത്താണ് വിഛേദിച്ചത്. കനത്ത പൊലീസ് സുരക്ഷ ഒരുക്കിയായിരുന്നു കെഎസ്ഇബിയുടെ നടപടി. വൈദ്യുതി വിഛേദിച്ചതില്‍ പ്രതിഷേധിച്ച് ഫ്‌ലാറ്റ് ഉടമകള്‍ പ്രതിഷേധം ആരംഭിച്ചു.

അതിക്രൂരമായ നടപടിയാണിതെന്ന് ഫ്‌ലാറ്റ് ഉടമകള്‍ പറഞ്ഞു. എല്ലാത്തരത്തിലും മനുഷ്യത്തരഹിതമായ നടപടിയാണ് സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ എടുത്തിരിക്കുന്നത്. പ്രാഥമിക ആവശ്യങ്ങളായ കുടിവെള്ളം, പാചകവാതക കണക്ഷനുകളും വേണം. ഞങ്ങളും ഇന്ത്യന്‍ പൗരന്‍മാരാണ്, മനുഷ്യരാണ്. ഇത്രയും ക്രൂരത കാണിക്കാന്‍ എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത്. ഞങ്ങള്‍ക്ക് നീതി വേണമെന്നും ഫ്‌ലാറ്റ് ഉടമകള്‍ പറയുന്നു.

ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി വൈദ്യുതി , ജലവിതരണം തുടങ്ങിയവ നിര്‍ത്തലാക്കാന്‍ വൈദ്യുതി വകുപ്പും ജലസേചന വകുപ്പും ഇന്നലെ ഫ്‌ലാറ്റുകളിലെത്തി നോട്ടീസ് പതിച്ചിരുന്നു. നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സബ് കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. പാചകവാതക കണക്ഷനുകള്‍ വിച്ഛേദിക്കുന്നത് അടക്കമുള്ള നടപടികളും ഇന്ന് ഉണ്ടാകും.വെള്ളിയാഴ്ചക്കുള്ളില്‍ ജലവിതരണം നിര്‍ത്തലാക്കണം എന്നാണ് നഗരസഭാ നിര്‍ദേശം.

എന്നാല്‍ ഫ്‌ലാറ്റുടമകളുടെ പരാതിയില്‍ ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വഞ്ചനാ കുറ്റത്തിനാണ് കേസ്. ഫ്‌ലാറ്റ് നിര്‍മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കുന്ന അടക്കമുള്ള നടപടികളുമായി മുന്നോട്ടു നീങ്ങാനാണ് പൊലീസ് തീരുമാനം.

Top