ആന ചരിഞ്ഞ സംഭവം; പലരും ലക്ഷ്യംവെയ്ക്കുന്നത് വര്‍ഗ്ഗീയ ധ്രുവീകരണം: കോടിയേരി

തിരുവനന്തപുരം: ആന ചരിഞ്ഞ സംഭവത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് സാഹചര്യമൊരുക്കാന്‍ പലരും ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മനേകാ ഗാന്ധി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളും മലപ്പുറത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണെന്നും കോടിയേരി ആരോപിച്ചു.

ആന ചരിഞ്ഞ സംഭവം ദൗര്‍ഭാഗ്യകരമാണ്.ഈ വിഷയം കേരളത്തില്‍ വലിയ ചര്‍ച്ചക്കിടയാക്കി. നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. എന്നാല്‍ ഈ സന്ദര്‍ഭം ഉപയോഗിച്ചുകൊണ്ട് വര്‍ഗ്ഗീയ പ്രചരണത്തിന് കളമൊരുക്കാന്‍ ചില ദുഷ്ട ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കെതിരേ ജാഗ്രത പാലിക്കണം’, കോടിയേരി ആവശ്യപ്പെട്ടു.

സംഭവം പാലക്കാടാണ് നടന്നത്. പക്ഷെ കേന്ദ്രമന്ത്രിയും പരിസ്ഥിതി മന്ത്രിയും ട്വീറ്റ് ചെയ്തത് മലപ്പുറത്ത് സംഭവം നടന്നു എന്നാണ്. ബോധപൂര്‍വ്വം പ്രത്യേക മതവിശ്വാസത്തെ ലക്ഷ്യം വെച്ചുള്ള പ്രചാരണമായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചു.

ദേശീയ തലത്തില്‍ മതനിരപേക്ഷമായ സംസ്ഥാനമായ കേരളത്തിന്റെ അടിത്തറ തകര്‍ക്കലുമാണ് ഇത്തരക്കാരുടെ ലക്ഷ്യം. വര്‍ഗ്ഗീയ വിഷം തുപ്പുന്ന പ്രചാരണത്തില്‍ നിന്ന് ഇത്തരക്കാര്‍ പിന്‍മാറണെന്നും കോടിയേരി പറഞ്ഞു.

അമേരിക്കയില്‍ നടക്കുന്നതുപോലുള്ള വംശീയ കലാപം സൃഷ്ടിക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യമെന്നും കോടിയേരി ആരോപിച്ചു.

Top