സിബിഐ സ്വീകരിച്ച നിലപാടും അമിത് ഷായുടെ പ്രസംഗവും തമ്മില്‍ ഗൂഢബന്ധമെന്ന് കോടിയേരി

KODIYERI

തലശ്ശേരി: ബിജെപിക്കും അമിത് ഷാക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ ഏഴു കൊലപാതകക്കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സിബിഐ സ്വീകരിച്ച നിലപാടും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ തിരുവനന്തപുരത്തെ പ്രസംഗവും തമ്മില്‍ ബന്ധമുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

സിബിഐ അഭിഭാഷകന്റെ അസാധാരണ നടപടി ഗൂഢപദ്ധതിയുടെ ഭാഗമാണ്. ഹര്‍ജി കോടതിയില്‍ വന്നാല്‍ സാധാരണ സിബിഐക്കു നോട്ടിസ് നല്‍കിയതിനു ശേഷമാണ് കേസ് ഏറ്റെടുക്കണോ എന്നു തീരുമാനിക്കേണ്ടത്. എന്നാല്‍ ഈ കേസില്‍ അസാധാരണമായ നടപടിയാണു ഹൈക്കോടതിയില്‍ നടന്നതെന്നും കോടിയേരി പറഞ്ഞു.

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളകേസുണ്ടാക്കി കുടുക്കി വേട്ടായാടാനുള്ള ശ്രമമാണു നടക്കുന്നത്. ആര്‍എസ്എസ് ഫാസിസത്തെ നേരിടാന്‍ വിശാലമായ പൊതുവേദി ആവശ്യമാണെങ്കിലും അതിനെ രാഷ്ട്രീയ കൂട്ടുകെട്ടായി വികസിപ്പിക്കാനാവില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

നയപരമായി യോജിപ്പില്ലാത്തവരുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതിന്റെ അനുഭവം മുന്നിലുണ്ട്. കോണ്‍ഗ്രസിനെയും ആര്‍എസ്എസിനെയും എതിര്‍ത്തുകൊണ്ടു സിപിഎം മുന്നോട്ടുവയ്ക്കുന്ന നയമാണു ഭാവിയില്‍ രാജ്യത്തെ സ്വാധീനിക്കുക. ഇത് അറിയുന്നതിനാലാണു സിപിഎമ്മിനെ ഇല്ലാതാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Top