രാഷ്ട്രീയ കേരളം നാണിച്ചു തലതാഴ്ത്തുന്നു; വിമോചന സമരത്തെ നേരിട്ട പാര്‍ട്ടിയുടെ പിന്‍മുറക്കാരനോ കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസും കത്തോലിക്കാസഭയും ജാതി, മത ശക്തികളുമെല്ലാം ഒന്നിച്ചണിനിരന്ന വിമോചന സമരത്തെ നേരിട്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്‍മുറക്കാരനാണ് പീഢനത്തിനിരയായ കന്യാസ്ത്രീക്കു നീതി തേടി കന്യാസ്ത്രീകള്‍ നടത്തുന്ന സഹനസഹമരത്തെ അപഥസഞ്ചാരമെന്ന് ആക്ഷേപിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ വിമോചന സമരം നടത്തി പുറത്താക്കിയപ്പോള്‍ അതിനെ രാഷ്ട്രീയമായി നേരിട്ട പാരമ്പര്യമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്. ഇ.എം.എസ് സര്‍ക്കാരിനെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പിരിച്ചുവിട്ട് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ ശക്തമായ വേരോട്ടമാണ് ഉണ്ടാക്കിയത്.

കത്തോലിക്കാ സഭക്കും ജാതി, മത ശക്തികള്‍ക്കുമെതിരെ തൊഴിലാളി വര്‍ഗ രാഷ്ട്രീയം ഉയര്‍ത്തിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നു വന്നത്. പിളര്‍പ്പിനു ശേഷം സി.പി.എമ്മും സി.പി.ഐയും ഇതേ രാഷ്ട്രീയ ലൈന്‍തന്നെയാണ് സ്വീകരിച്ചത്. അരമനയിലും പള്ളികളിലും അന്തിയുറങ്ങാതെ തന്നെയാണ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സര്‍ക്കാരുകള്‍ കേരളം ഭരിച്ചത്. ഇ.എം.എസും, ഇ.കെ നായനാരും, വി.എസ് അച്യുതാനന്ദനുമൊന്നും പാര്‍ട്ടിയുടെ മതനിരപേക്ഷ ലൈനില്‍ നിന്നും അണുകിട വ്യതിചലിച്ചില്ല.

എന്നാല്‍ പീഢനത്തിനിരയായ കന്യാസ്ത്രീക്ക് നീതി തേടി കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ സമരത്തെ അപഥസഞ്ചാരമെന്ന് ആക്ഷേപിക്കുകയും നീതിക്കായി നടത്തുന്ന പോരാട്ടങ്ങളെ പരിഹസിച്ചും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ദേശാഭിമാനിയില്‍ ലേഖനം എഴുതിയിരിക്കുകയാണ്.

കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍-

സ്ത്രീ സുരക്ഷയില്‍ അധിഷ്ഠിതമാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നയം. അതുകൊണ്ടുതന്നെ സ്ത്രീകള്‍ ആക്രമിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുന്ന സംഭവങ്ങളുണ്ടായാല്‍ അതില്‍ പ്രതി എത്ര സ്വാധീനവും ശക്തിയുമുള്ള ആളായാലും ഇരയോടൊപ്പമേ ഞങ്ങള്‍ നിലകൊള്ളൂ.എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയവും സ്ത്രീസുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കുന്നതാണ്. ഈ പൊതുനയത്തിന് അപഭ്രംശം സംഭവിക്കാതെ പൊലീസിനെയും ഭരണസംവിധാനത്തെയും നയിക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികവ്.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കേരള പൊലീസിന്റെ അന്വേഷണസംഘം ബുധനാഴ്ച ഏഴ് മണിക്കൂര്‍ ചോദ്യംചെയ്തു. ചോദ്യംചെയ്യല്‍ വ്യാഴാഴ്ചയും തുടര്‍ന്നു. ഇനി അനന്തര നിയമനടപടികളിലേക്ക് കടക്കുകയാണ്. കേസ് അന്വേഷണത്തില്‍ പരിപൂര്‍ണ സ്വാതന്ത്ര്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പൊലീസിന് നല്‍കിയിട്ടുള്ളത്.പരാതിക്ക് അടിസ്ഥാനമായ സംഭവം നാലുവര്‍ഷം മുമ്പുണ്ടായതാണ്. അതുകൊണ്ടുതന്നെ നിയമപരമമായ മുന്‍കരുതലും തെളിവ് ശേഖരണവും കൂടുതല്‍ ജാഗ്രതയോടെയും ശാസ്ത്രീയമായും നടത്താനുള്ള ഉത്തരവാദിത്തം അന്വേഷണസംഘത്തിനുണ്ട്. തെളിവ് ശേഖരിക്കലും മൊഴിയെടുക്കലും ഞൊടിയിടയില്‍ നടത്താവുന്നതല്ല. അതിനാലാണ് ബിഷപ്പിന്റെ അറസ്റ്റിനായുള്ള ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി പൊലീസ് ഇതുവരെ സ്വീകരിച്ചുവന്ന നടപടികളില്‍ തൃപ്തി രേഖപ്പെടുത്തിയത്.

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നാല് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ സത്യഗ്രഹം നടത്തുകയാണ്. അതിനെ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ടവര്‍ പിന്തുണയ്ക്കുന്നുണ്ട്. ഈ സമരത്തെ ഒരു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാക്കിമാറ്റാന്‍ ചില ശക്തികള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കന്യാസ്ത്രീസമരത്തിന്റെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഐ എമ്മിനുമെതിരെ രാഷ്ട്രീയവിദ്വേഷം പരത്താനാണ് നോട്ടം. ഇത്തരം രാഷ്ട്രീയശക്തികള്‍ കന്യാസ്ത്രീസമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാനവ്യാപകമായി സമരപരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും പുറപ്പെട്ടിരിക്കുകയാണ്. ഇതിന്റെ അപകടം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികള്‍ തിരിച്ചറിയണം.

ഒരു ബിഷപ്പിനെതിരെ സ്വന്തം സഭയിലെ കന്യാസ്ത്രീ പൊലീസില്‍ പരാതിയുമായി എത്തിയതും അവര്‍ക്ക് പിന്തുണയുമായി നാല് കന്യാസ്ത്രീകള്‍ പ്രത്യക്ഷസമരത്തിന് വന്നതും സഭയില്‍ത്തന്നെ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. ഇത് മനസ്സിലാക്കി ആഭ്യന്തരശുദ്ധീകരണം എങ്ങനെ വേണമെന്ന ആലോചന നടത്താനുള്ള കരുത്ത് ക്രൈസ്തവസഭയ്ക്കുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു.

സന്മാര്‍ഗ ജീവിതത്തില്‍നിന്ന് വ്യതിചലിക്കുന്ന വൈദികര്‍ക്ക് താക്കീതും ശിക്ഷയും നല്‍കുന്നതിനും അവരെ നേര്‍വഴിക്ക് നയിക്കാന്‍ ഉപദേശവും കല്‍പ്പനയും പുറപ്പെടുവിക്കുന്നതിലും ക്രൈസ്തവസഭയുടെ ഇന്നത്തെ അധിപന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ധീരമായ നേതൃത്വമാണ് നല്‍കുന്നത്.

ജലന്ധര്‍ ബിഷപ്പിനെതിരായി കന്യാസ്ത്രീകള്‍ നല്‍കിയ പീഡനപരാതിയുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന ചിത്രീകരണം നടത്തുകയും ക്രൈസ്തവസഭയെത്തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ചില കേന്ദ്രങ്ങളുണ്ട്. അത്തരം വര്‍ഗീയശക്തികളെ തിരിച്ചറിയണം. ഒരു ബിഷപ്, കേസില്‍ ഉള്‍പ്പെട്ടതുകൊണ്ട് വൈദികരെല്ലാം മോശക്കാരാണെന്ന് ചിത്രീകരിക്കുന്നത് ദുരുദ്ദേശ്യപരമാണ്.

ഹിന്ദുരാഷ്ട്രം അക്രമാസക്തമായി സ്ഥാപിക്കാന്‍ നിലകൊള്ളുന്ന വര്‍ഗീയശക്തികളുടെ ഇമ്മാതിരി വകതിരിവുകേടിനെ തുറന്നുകാട്ടണം. ബിഷപ്പിനെ രക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതായും അത് വോട്ട് ലാക്കാക്കിയാണെന്നും ചില കൂട്ടര്‍ തട്ടിവിടുന്നുണ്ട്. സ്ത്രീപീഡനക്കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ ബിഷപ്പായാലും സന്യാസിയായാലും മുക്രിയായാലും പൊലീസ്‌നിയമഭരണചക്രങ്ങള്‍ ഉരുളുന്നതില്‍ ഒരു ദയാദാക്ഷിണ്യവും എല്‍ഡിഎഫ് ഭരണത്തില്‍ ഉണ്ടാകില്ല.തെളിവില്ലാത്ത കേസുകളില്‍ ആരെയും കുടുക്കുകയുമില്ല.

ഇതേ സമീപനമാകും ബിഷപ്പിന്റെ കാര്യത്തിലുമുണ്ടാകുക. സ്ത്രീ പീഡിപ്പിക്കപ്പെട്ട കേസുകളില്‍ തെളിവുണ്ടെങ്കില്‍ പ്രതികള്‍ അഴിയെണ്ണുകയും നിയമനടപടിക്ക് വിധേയരാകുകയും ചെയ്യും. വോട്ട് അല്ല കുറ്റത്തിന്റെ ഗൗരവവും തെളിവുമാണ് നിയമനടപടിക്ക് അടിസ്ഥാനം.ഇതെല്ലാമാണ് വസ്തുതയെന്നിരിക്കെ കന്യാസ്ത്രീ സത്യഗ്രഹത്തിന്റെ മറവില്‍ ബിജെപിയും ആര്‍എസ്എസും കുത്തിയിളക്കുന്ന വര്‍ഗീയതയ്ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ വിരുദ്ധതയ്ക്കും വളമിടാന്‍ കോണ്‍ഗ്രസിലെയും യുഡിഎഫിലെയും ഒരു വിഭാഗവും അരാജകവാദികളും രംഗത്തിറങ്ങിയിരിക്കുന്നു. ഇത് രാഷ്ട്രീയവും സാമൂഹ്യവുമായ അപഥസഞ്ചാരമാണ്.

അതേസമയം കോടിയേരിയുടെ നിലപാട് തള്ളി മന്ത്രിമാരായ ഇ.പി ജയരാജനും ജെ. മേഴ്‌സികുട്ടി അമ്മയും സി.പി.ഐ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. സമുന്നതി സി.പി.എം നേതാവ് നേരത്തെ തന്നെ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നല്‍കിയിരുന്നു. ജാതി, മത ശക്തികള്‍ക്കെതിരായ പോരാട്ടത്തിന്റെ സമര ചരിത്രം മറന്ന് പ്രീണനത്തിന്റെ പുതിയ രാഷ്ട്രീയക്കളികളാണ് കോടിയേരി പയറ്റുന്നത്.

Top