ഷുക്കൂർ വധക്കേസ്; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്ന് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി, കുറ്റപത്രം സമര്‍പ്പിച്ച സിബിഐയുടെ നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള ബി ജെ പിയുടേയും കോണ്‍ഗ്രസ്സിന്റേയും യോജിച്ച രാഷ്ട്രീയ നീക്കത്തിന്റെ ഫലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് ഗൂഢാലോചന നടത്തിയാണ് പി.ജയരാജനെയും ടി.വിരാജേഷിനെയും കള്ളക്കേസില്‍ കുടുക്കിയത്. 2012ല്‍ കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ 73 സാക്ഷി പട്ടികയടക്കം 33 പ്രതികള്‍ അടങ്ങുന്ന കുറ്റപത്രമാണ് ലോക്കല്‍ പൊലീസ് സമര്‍പ്പിച്ചത്. പിന്നീട് ഷുക്കൂറിന്റെ ഉമ്മ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയെ തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് ഉത്തരവുണ്ടാകുന്നത്. ലോക്കല്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒരിടത്തും പി.ജയരാജനും, ടി വി രാജേഷും ഗൂഢാലോചന നടത്തിയതായി ആക്ഷേപമില്ല, കോടിയേരി വ്യക്തമാക്കി.

കോളിളക്കം സൃഷ്ടിച്ച ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനെതിരെയും ടി.വി. രാജേഷ് എം.എല്‍.എക്കെതിരെയും കൊലക്കുറ്റം ചുമത്തിയിരുന്നു.

ഇവര്‍ക്കെതിരെ ഗൂഢാലോചനാ കേസും ചുമത്തിയിട്ടുണ്ട്. തലശ്ശേരി കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കൊലക്കുറ്റവും ഗൂഢാലോചനാക്കുറ്റവും ചുമത്തിയത്.

കേസില്‍ ജയരാജന്‍ 32ാം പ്രതിയും രാജേഷ് 33ാം പ്രതിയുമാണ്. സി.ബി.ഐ എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. നേരത്തെ എറണാകുളം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം തലശേരി കോടതിയിലേക്ക് മാറ്റിയിരുന്നു.

കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ (24) എന്ന യുവാവിനെ 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

സംഭവ ദിവസം പട്ടുവത്ത് വെച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, കല്ല്യാശ്ശേരി എം.എല്‍.എ ടി.വി.രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനു പ്രതികാരമായിട്ടാണ് ഷുക്കൂര്‍ വധിക്കപ്പെട്ടത് എന്നാണ് പൊലീസ് ആരോപിച്ചത്. രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന നിലയില്‍ ഈ കേസ് വലിയതോതില്‍ പൊതുജനശ്രദ്ധ നേടുകയുണ്ടായി.

ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷമാണ് മാതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.

Top