തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീര്‍ കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ പൊലീസ് നടപടികളില്‍ സംശയം പ്രകടിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.
ഐ എ എസ് വിഭാഗത്തില്‍പെട്ട ആളുകള്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതി ഉണ്ടായിക്കൂടെന്നും ഇത്തരം സംഭവങ്ങളില്‍ പൊലീസ് സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പ്രത്യേകം പരിശോധിക്കണമെന്നും കോടിയേരി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഐ എ എസ് വിഭാഗത്തില്‍പെട്ട ആളുകള്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതി ഉണ്ടായിക്കൂട. ഇത്തരം സംഭവങ്ങളില്‍ പൊലീസ് സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പ്രത്യേകം പരിശോധിക്കണം.
ഈ വിഷയത്തിൽ ആവശ്യമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലരുടേയും മുഖംമൂടി വലിച്ചുകീറപ്പെട്ടു എന്നത് ഈ സംഭവത്തിന്റെ മറ്റൊരു ഭാഗമാണ്. ഏതെല്ലാം തരത്തിലാണ് ഇത്തരത്തിലുള്ള സ്വഭാവമുള്ള ആളുകള്‍ സമൂഹത്തില്‍ വീര പുരുഷന്‍മാരായി മാറുന്നത്. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ഇവരെ എങ്ങനെയാണ് പ്രകീര്‍ത്തിച്ചത്. അങ്ങനെയുള്ളവര്‍ പശ്ചാത്തപിക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്.