കെ-റെയില്‍ വിഷയത്തില്‍ തെറ്റിധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാനാണ് നീക്കമെന്ന് കോടിയേരി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ തെറ്റിധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ഇതാദ്യമായാണ് വികസനപദ്ധതികളെയെല്ലാം എതിര്‍ക്കുന്ന ഒരു പ്രതിപക്ഷമെന്ന് കോടിയേരി കുറ്റപ്പെടുത്തി.

‘കോണ്‍ഗ്രസ്, ബിജെപി, എസ് ഡി പി ഐ, ജമാഅത്ത് ഇസ്ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് കെ റെയില്‍ പദ്ധതിക്കെതിരെ കേരളത്തില്‍ നടക്കുന്നത്. എതിര്‍പ്പിന് വേണ്ടിയുള്ള എതിര്‍പ്പാണിത്’. കെ റെയില്‍ സര്‍വേ കല്ലുകളിളക്കി മാറ്റുകയും കല്ലിടല്‍ തടയുകയും ചെയ്യുന്നതിനെ കോടിയേരി വിമര്‍ശിച്ചു. സമരക്കാര്‍ക്ക് കല്ല് വേണമെങ്കില്‍ വേറെ വാങ്ങി കൊടുക്കാമെന്നും കല്ല് വാരി കൊണ്ടു പോയാല്‍ പദ്ധതി ഇല്ലാതാകുമോയെന്നും കോടിയേരി പരിഹസിച്ചു.

രാജ്യത്ത് ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ലെന്ന് ആവര്‍ത്തിച്ച കോടിയേരി, ബിജെ പിക്ക് ബദലായി ഒരു സഖ്യമുണ്ടാക്കാനാണ് ഇടതുപാര്‍ട്ടികളുടെ ശ്രമമെന്നും കൂട്ടിച്ചേര്‍ത്തു. സിപിഎം സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ അവര്‍ക്ക് ബിജെപിയുടെയോ എസ്ഡിപിഐയുടെ പരിപാടിയില്‍ പോകാന്‍ തടസമില്ല. അതൊരു പുതിയ സഖ്യമാണ്. അങ്ങനെയുള്ള അവരെങ്ങനെ ബിജെപിയെ നേരിടുമെന്നും കോടിയേരി ചോദിച്ചു.

Top