സ്വര്‍ണക്കടത്ത്; പ്രതികളുടെ മൊഴി പ്രതിപക്ഷത്തിന് വേദവാക്യമെന്ന് കോടിയേരി

തിരുവനന്തപുരം: കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കാന്‍ ധൈര്യപ്പെടാത്ത രീതിയാണു യുഡിഎഫും ബിജെപിയും സ്വീകരിച്ചിരിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയാണ് ഇവരുടെ വേദവാക്യമെന്നും കോടിയേരി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇരുകൂട്ടരും സമരം നടത്തുന്നത്. കേസിലെ പ്രതി എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയതായി പറയുന്ന മൊഴി ആധാരമാക്കി മറ്റു ചാനലുകളും പത്രങ്ങളും വാര്‍ത്തകളും ചര്‍ച്ചകളും സംഘടിപ്പിച്ചു.

തൊട്ടുപിന്നാലെ ബിജെപി പ്രസിഡന്റിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്നു. പതിവുപോലെ കോണ്‍ഗ്രസും അത് ആവര്‍ത്തിച്ചു. ബിജെപിയുടേയും യുഡിഎഫിന്റെയും നേതൃകേന്ദ്രമായി കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മാറിയിരിക്കുന്നു എന്നത് എത്ര അപമാനകരമാണെന്നു കോടിയേരി കുറ്റപ്പെടുത്തി.

ഇപ്പോള്‍ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്താതിരിക്കാനുള്ള ആസൂത്രിത ശ്രമം ഇതിനു പുറകിലുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഭൂരിപക്ഷം മാധ്യമങ്ങളും പ്രതിപക്ഷവും സ്വര്‍ണക്കടത്ത് എന്ന ഒറ്റ വിഷയത്തില്‍ മാത്രമാണ് കേന്ദ്രീകരിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

Top