ജയിലിൽ സംഘർഷം;കൊടി സുനിയെ തവനൂർ ജയിലിലേക്ക് മാറ്റി

വിയ്യൂർ: ആർഎംപി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ ജയിലിൽ അടിയുണ്ടാക്കിയതിന്റെ പേരിൽ തവനൂർ ജയിലിലേക്ക് മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് തവനൂരിലേക്ക് സുനിയെ മാറ്റിയത്. മലപ്പുറം തവനൂർ ജയിലിലേക്കാണ് ഇന്നു രാവിലെ സുനിയെ മാറ്റി പാർപ്പിച്ചത് ഉത്തരമേഖല ജയിൽ ഡി.ഐ.ജിയുടെ കീഴിലാണ് തവനൂർ ജയിൽ. സുനിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള നീക്കമെന്നാണ് സൂചന.

വിയ്യൂർ അതീവ സുരക്ഷ ജയിലിലെ സംഘർഷങ്ങളുടെ തുടർച്ചയായി കൊടി സുനിക്ക് മർദ്ദനമേറ്റെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. ജയിലിനുള്ളിൽ ജയിൽ ജീവനക്കാർ മർദ്ദിച്ചു എന്നാണ് പരാതി. ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.

വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ സംഘർഷത്തിൽ പത്തുപേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു. ഇരുമ്പ് വടി കൊണ്ടും കുടിച്ചില്ലുകൊണ്ടും ജയിൽ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു വെന്ന് എഫ്ഐആറിൽ പറയുന്നു. നേരത്തേയുണ്ടായ ആക്രമണത്തിൽ നാലു ജീവനക്കാർക്ക് പരുക്കേറ്റിരുന്നു. പത്തു വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

വധശ്രമം തുടങ്ങി കലാപ ആഹ്വാനം വരെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ജയിലിൽ കൊടി സുനിയുടെ നേതൃത്വത്തിൽ കലാപ ആഹ്വാനം നടത്തി സംഘർഷം അഴിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. കൊടിസുനിയാണ് കേസിലെ അഞ്ചാം പ്രതി.

കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം സ്വദേശികളായ കൊലക്കേസ് പ്രതികളുമായി സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇവരെ ജയിൽ ഉദ്യോ​ഗസ്ഥർ ഇടപെട്ട് മറ്റൊരു ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. തുടർന്ന് കൊടി സുനിയും സംഘവും പ്രതികളെ മാറ്റിയ ബ്ലോക്കിലേക്കെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. കൊലക്കേസ് പ്രതികളിലൊരാൾ സ്വയം പരിക്കേൽപ്പിച്ചതായും വിവരമുണ്ട്.

സംഘർഷത്തിൽ നിന്ന് ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. കമ്പിയടക്കമുള്ള ആയുധങ്ങൾ ഉപയോ​ഗിച്ചായിരുന്നു ആക്രമണം. ജയിൽ ഓഫീസിലെ ഫർണിച്ചറുകളും നശിപ്പിച്ചിരുന്നു.

Top