കോയമ്പത്തൂര്‍: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി ബിടെക് വിദ്യാർഥിയും പിടിയിൽ. മലപ്പുറം സ്വദേശി ബിജിത് ജോയിയാണ് പിടിയിലായത്.
ഇയാൾ കൊലപാതക സംഘത്തിനൊപ്പമുണ്ടായിരുന്നെന്നാണ് പോലീസ് നൽകുന്ന സൂചന. കേസുമായി ബന്ധപ്പെട്ട് ഇതേവരെ ഏഴു മലയാളികൾ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നാലുപേർ മലപ്പുറം സ്വദേശികളും മൂന്നുപേർ തൃശൂർ സ്വദേശികളുമാണെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് കോടനാട് എസ്റ്റേറ്റിൽ മോഷണ ശ്രമമുണ്ടായത്. കാവൽക്കാരനായ നേപ്പാൾ സ്വദേശി ഓം ബഹദൂറിനെ കുത്തിക്കൊന്ന സംഘം മറ്റൊരു കാവൽക്കാരനായ കിഷൻ ബഹദൂറിനെയും ആക്രമിച്ചിരുന്നു. സംഘത്തിൽ പത്തോളം പേരുണ്ടായിരുന്നുവെന്നാണ് സൂചന.
1992ലാണ് ജയലളിത ഈ എസ്റ്റേറ്റ് വാങ്ങിയത്. ജയലളിത മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഒഴിവുസമയത്ത് കോടനാടെത്തി വിശ്രമിക്കാറുണ്ടായിരുന്നു.