ഞങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍,മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ: അലനും താഹയും

കൊച്ചി: സിപിഎം പ്രവര്‍ത്തകരാണ് തങ്ങളെന്ന് ആവര്‍ത്തിച്ച് പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതികളായ അലനും താഹയും. ഞങ്ങള്‍ മാവോയിസ്റ്റുകളാണെന്ന് പറയുന്ന മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെയെന്നും അവര്‍ പറഞ്ഞു. എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം.

ഞങ്ങള്‍ മാവോയിസ്റ്റുകള്‍ അല്ലെന്നും സിപിഎം പ്രവര്‍ത്തകരാണെന്നും അലനും താഹയും ആവര്‍ത്തിച്ചു. ഞങ്ങള്‍ മാവോയിസ്റ്റുകള്‍ ആണെന്ന് പറയുന്ന മുഖ്യമന്ത്രി തങ്ങള്‍ ആരെയാണ് കൊന്നതെന്നും എവിടെയാണ് ബോംബ് വെച്ചതെന്നതിനും തെളിവ് കൊണ്ടുവരട്ടെ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം ബൂത്ത് ഏജന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. വോട്ട് പിടിക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും തെണ്ടി നടന്നവരാണ് തങ്ങളെന്നും ഇരുവരും പറഞ്ഞു.

പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ കൊച്ചി എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 14വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. പ്രതികളെ കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എയുടെ അപേക്ഷ കോടതി നാളെ പരിഗണിക്കും.

കഴിഞ്ഞ നവംബര്‍ 2നാണ് കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരെ യു.എ.പി.എ ചുമത്തിയത്. തുടര്‍ന്ന് കേസ് എന്‍.ഐ.എ ഏറ്റെടുത്തു. എന്‍.ഐ.എ ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് കൊച്ചിയിലെ കോടതി കേസ് പരിഗണിക്കുന്നത്.

Top