മരട് മിഷന്‍; അവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് നീക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌

കൊച്ചി: തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് നീക്കണമെന്ന് നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശം. അവശിഷ്ടങ്ങള്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുമെന്നും വായു മലിനീകരണം ഉയരുന്നതായി പ്രദേശ വാസികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും മലിനീകരണ നിയന്ത്രണബോര്‍ഡ് വ്യക്തമാക്കി.

സ്റ്റീല്‍ കമ്പികളും, കോണ്‍ക്രീറ്റ് മിശ്രിതവും കലര്‍ന്ന 50000 ടണ്ണിലധികം കെട്ടിടാവശിഷ്ടങ്ങളാണ് ഇപ്പോള്‍ മരടിലുള്ളത്. കോണ്‍ക്രീറ്റ് പാളികളില്‍ നിന്ന് സ്റ്റീല്‍ കമ്പികള്‍ വേര്‍ത്തിരിച്ചെടുത്ത് അവശിഷ്ടങ്ങള്‍ എത്രയും പെട്ടന്ന് മാറ്റണമെന്നാണ് മരട് നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അവശിഷ്ടങ്ങള്‍ മാറ്റുന്നതുവരെ ഉയരുന്ന പൊടി നിയന്ത്രിക്കാനായി വെള്ളം ചീറ്റല്‍ തുടരണമെന്നും തകര്‍ന്നു വീണ കോണ്‍ക്രീറ്റ് പാളികള്‍ പൊളിച്ചു മാറ്റുമ്പോള്‍ ഉണ്ടാകുന്ന ശബ്ദ മലിനീകരണം നിയന്ത്രിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.

Top