യുഡിഎഫ് അപ്പീലിന് അംഗീകാരം; 2015ലെ വോട്ടര്‍പട്ടിക വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കുന്നതിനെതിരെ യുഡിഎഫ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. 2015ലെ വോട്ടര്‍ പട്ടിക വേണ്ടെന്നും 2019ലെ വോട്ടര്‍ പട്ടിക അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി

സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു.

വോട്ടര്‍ പട്ടിക സംബന്ധിച്ചുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവേചനാധികാരമാണെന്നും കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് പരിമിതികള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ഈ പുതിയ ഉത്തരവ്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തണം എന്നും തദ്ദേശ തെരഞ്ഞെടുപ്പിനായി 2015 ലെ പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

എന്‍ വേണുഗോപാല്‍, എം മുരളി, കെ സുരേഷ് ബാബു എന്നീ നേതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും സംസ്ഥാന സര്‍ക്കാരിനെയും എതിര്‍കക്ഷി ആക്കിയായിരുന്നു ഹര്‍ജി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ സംസ്ഥാന സര്‍ക്കാര്‍ കൂടി പിന്തുണച്ചതിന് പിന്നാലെ തന്നെ കമ്മീഷനെതിരെ നിയമനടപടി ആലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.

Top