സിദ്ദിഖിന്റേയും ബിന്ദു പണിക്കരുടേയും സാക്ഷിവിസ്താരം മാറ്റിവെച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖിന്റേയും നടി ബിന്ദു പണിക്കരുടേയും സാക്ഷിവിസ്താരം മാറ്റിവെച്ചു. പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിവെച്ചത്. ബിന്ദു പണിക്കരെ തിങ്കളാഴ്ച വിസ്തരിക്കും.

സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് കോടതി അറിയിച്ചു. നടി ഭാമയുടെ സാക്ഷി വിസ്താരവും ഇന്നലെ മാറ്റിവെച്ചിരുന്നു. മൊഴി നല്‍കാനായി ഭാമ ഇന്നലെ കൊച്ചിയിലെ കോടതിയില്‍ എത്തിയിരുന്നെങ്കിലും പ്രോസിക്യൂഷന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിയത്.

ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന മുന്‍ വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്ന് പ്രൊസിക്യൂഷന്‍ മൊഴിയെടുക്കുന്നത്. ദിലീപ് തന്റെ അവസരങ്ങള്‍ തട്ടിത്തെറിപ്പിക്കുന്നതായി ആക്രമണത്തിനിരയായ നടി നേരത്തെ മൊഴി നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഭാമയേയും സാക്ഷിയാക്കിയത്.

ദിലീപിന് അനുകൂലമായി മൊഴി നല്‍കിയ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ ഇന്നലെ കോടതി കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു. കേസില്‍ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്.

നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് മുമ്പ് നല്‍കിയ മൊഴി പൂര്‍ണമായി തളളിപ്പറഞ്ഞാണ് ഇടവേള ബാബുവിന്റെ കൂറുമാറ്റം. ദിലീപ് തന്റെ സിനിമാ അവസരങ്ങള്‍ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ബാബുവിന്റെ മുന്‍ മൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നെന്നും മൊഴിയിലുണ്ടായിരുന്നു.

താര സംഘടനയായ അമ്മയുടെ കൊച്ചിയില്‍ നടന്ന റിഹേഴ്‌സല്‍ ക്യാംപിനിടെ നടിയോട് ദിലീപ് മോശമായി പെരുമാറിയ സംഭവവും മൊഴിയിലുള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടന്ന വിസ്താരത്തിനിടെ ഇടവേള ബാബു പഴയ നിലപാട് തളളിപ്പറയുകയായിരുന്നു.

Top