വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസ്; വൈദീകന് ഉപാധികളോടെ ജാമ്യം

കൊച്ചി: കോഴിക്കോട് ചേവായൂരില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ വൈദീകന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഫാദര്‍ മനോജ് പ്ലാക്കൂട്ടത്തിനാണ് ജാമ്യം അനുവദിച്ചത്. പത്ത് ദിവസത്തിനകം വൈദീകന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരായി ജാമ്യം എടുക്കണം.

2017 ജൂണ്‍ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്‌. വിദേശ മലയാളിയായ വീട്ടമ്മയെ കോഴിക്കോട്ടെ വീട്ടില്‍ വെച്ച് വൈദികന്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മ ഡിസംബര്‍ നാലിനാണ്‌ ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയത്‌.

സഭയുടെയും താമരശ്ശേരി രൂപത ബിഷപിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് വീട്ടമ്മയുടെ മൊഴി. സഭയ്ക്ക് പിന്നാലെ പൊലീസും ചതിച്ചെന്ന് ആരോപിച്ച് ഈയിടെ ഇവര് രംഗത്തെത്തിയിരുന്നു. പരാതി ഒതുക്കിത്തീര്‍ക്കാന്‍ താമരശേരി രൂപതാ ബിഷപ്പ് ശ്രമിച്ചെന്ന് മൊഴി നല്‍കിയതോടെയാണ് പൊലീസ് ഒത്തുകളി തുടങ്ങിയതെന്നാണ്‌ വീട്ടമ്മ പറയുന്നത്.

അതേസമയം, സഭക്കും പൊലീസിനും എതിരെ ഗുരുതരമായ ആക്ഷേപങ്ങളും ആരോപണങ്ങളുമാണ് വീട്ടമ്മയും ബന്ധുക്കളും ആരോപിക്കുന്നത്.ഇരയെന്ന നിലയിലല്ല സ്ത്രീയെന്ന നിലയിലും പരാതിക്കാരിയെന്ന നിലയിലും കിട്ടേണ്ട അവകാശങ്ങളോ പരിഗണനയോ നീതിയോ കിട്ടിയിട്ടില്ലെന്നും വീട്ടമ്മ പറഞ്ഞു.

Top