അരൂജാസ് സ്‌കൂളിലെ സംഭവം; സിബിഎസ്ഇക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: സ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സംഭവത്തില്‍ സിബിഎസ്ഇക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ സിബിഎസ്ഇ നടപടി എടുക്കുന്നില്ലെന്നും അതാണ് അരൂജാസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ പോയതിന് കാരണമെന്നും കോടതി പറഞ്ഞു.

ഏഴ് വര്‍ഷമായി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നു. സിബിഎസ്ഇ എന്തെടുക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥികളുടെ ഭാവിവച്ച് പന്താടാനാകില്ലെന്നും കോടതി വിമര്‍ശിച്ചു. മാത്രമല്ല സ്‌കൂളിനെതിരെയുള്ള നടപടി അറിയിക്കണമെന്നും സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മാനേജ്‌മെന്റ് വീഴ്ചയെ തുടര്‍ന്ന് തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാഴ്സ് സ്‌കൂളില്‍ സി.ബി.എസ്.ഇ അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യാര്‍ത്ഥികള്‍ക്ക് പത്താംക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നത്.

എട്ടാംക്ലാസ് വരെ അംഗീകാരമുള്ള സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ്സ് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന് സെപ്റ്റംബറിലെ സ്‌കൂള്‍ മാനേജ്മെന്റിന് അറിയാമായിരുന്നുവെന്നും എന്നിട്ടും അവര്‍ ഇത് മറച്ചുവെച്ചുവെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

പരീക്ഷ തീയതി അടുത്തിട്ടും ഹാള്‍ടിക്കറ്റ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളിലാണ് സ്‌കൂളിന് അംഗീകാരം ഇല്ലാത്ത കാര്യം രക്ഷിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു.

Top