ബിയറിൽ എന്തോ പൊടി ചേർത്തു; മോഡലിന്റെ മൊഴി

കൊച്ചി: അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് കൊച്ചി കൂട്ടബലാത്സംഗ കേസ് പരാതിക്കാരി. ഫോൺ പൊലീസ് പിടിച്ചുവച്ചിരിക്കുകയാണെന്നും ഫോൺ തരാൻ പറ്റില്ലെന്നാണ് പറയുന്നതെന്നും യുവതി പറഞ്ഞു. സുഹൃത്ത് നിർബന്ധിച്ച് വിളിച്ചിട്ടാണ് പാർട്ടിക്ക് പോയത്. ബാറിൽ തന്നെ കൊണ്ടുപോയത് സുഹൃത്ത് ഡോളിയാണ്. തനിക്ക് തന്ന ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും പെൺകുട്ടി പറഞ്ഞു. അവശയായ തന്നോട് ഡോളി സുഹൃത്തുക്കളുടെ കാറിൽ കയറാൻ ആവശ്യപ്പെട്ടു. നഗരത്തിൽ വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂവരും പീഡിപ്പിച്ചു. പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയും. പീഡനത്തിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവെച്ച് പ്രതികരിക്കാൻ ഭയമായിരുന്നു. പിന്നെ ബാറിൽ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചു. പരാതിയിൽ ഉറച്ച് നിൽക്കുന്നതായും യുവതി പറഞ്ഞു.

കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രാജസ്ഥാൻ സ്വദേശിയായ യുവതി, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ആകെ നാല് പ്രതികളാണുള്ളത്. പ്രതികൾക്കെതിരെ ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ട് പോകൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കുമെന്നും കൊച്ചി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു. പെൺകുട്ടിക്ക് ലഹരി മരുന്ന് നൽകിയോ എന്നതിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top