കൊച്ചി നാവികസേന ആസ്ഥാനത്തെ അപകടം; മരിച്ചവരുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും

കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച നാവികരുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്കു കൈമാറും.

ഹെലികോപ്റ്റര്‍ സൂക്ഷിക്കുന്ന ഹാങ്ങറിന്റെ വാതില്‍ ഉദ്യോഗസ്ഥരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.

ചീഫ് പെറ്റി ഓഫീസര്‍മാരായ ഹരിയാന സ്വദേശി നവീന്‍ (28), രാജസ്ഥാന്‍ സ്വദേശി അജിത് സിംഗ് (29) എന്നിവരാണ് ഐഎന്‍എസ് ഗരുഡ എയര്‍ സ്റ്റേഷനില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ രക്ഷിക്കാനായില്ല.

Top