കൊച്ചി മെട്രോ: മഹാരാജാസ് വരെയുള്ള രണ്ടാം ഘട്ടത്തിനു അനുമതി

കൊച്ചി: കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള രണ്ടാം ഘട്ടത്തിന് അനുമതി.

മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ (സിഎംആര്‍എസ്) അന്തിമഘട്ട പരിശോധനയ്ക്കു ശേഷമുള്ള റിപ്പോര്‍ട്ടിലാണ് അനുമതി. അനുമതി ലഭിച്ചാല്‍ രണ്ടാം ഘട്ട സര്‍വീസിന്റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിനു നടക്കുമെന്നു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അധികൃതര്‍ അറിയിച്ചിരുന്നു.

എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ 11നു കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും, ആദ്യഘട്ടത്തിലെ ചടങ്ങുപോലെ അത്ര കെങ്കേമമായിരിക്കില്ലെങ്കിലും മോടി കുറയ്ക്കാതെ ചെലവ് കുറച്ചുള്ള ഉദ്ഘാടനത്തിനാണു നീക്കമെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ 13.4 കിലോമീറ്റര്‍ ദൂരത്തിലാണു കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നത്. മഹാരാജാസ് വരെയാകുന്നതോടെ 18 കിലോമീറ്ററാകും. അഞ്ചു സ്റ്റേഷനുകള്‍ വരുന്ന കലൂര്‍ സ്റ്റേഡിയം മുതല്‍ മഹാരാജാസ് വരെ 20 രൂപയാണ് ടിക്കറ്റ് നിരക്ക്. അതു 200 മീറ്റര്‍ പുറകിലുള്ള പാലാരിവട്ടം മുതലാണെങ്കില്‍ 30 രൂപയാകും. ആലുവയില്‍ നിന്നു കയറുന്ന ആള്‍ക്കു മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷനിലിറങ്ങാന്‍ 50 രൂപ നല്‍കേണ്ടിവരും.

Top