ലഹരി ഇടപാടില്‍ മെയിന്‍ ‘ടീച്ചര്‍’, എല്ലാം നിയന്ത്രിച്ചിരുന്നത് സുസ്മിത; പുറത്തുവരാന്‍ ഇനിയും ഏറെ

കൊച്ചി: വാഴക്കാലയിലെ ഫ്‌ലാറ്റില്‍ 11 കോടിയുടെ ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ ‘ടീച്ചര്‍’ എന്ന സുസ്മിത ഫിലിപ്പാണ് കൊച്ചിയിലെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നതെന്ന് എക്സൈസ് ക്രൈംബ്രാഞ്ച്. കേസിലെ 12-ാം പ്രതിയായ സുസ്മിത ഫിലിപ്പ് മയക്കുമരുന്ന് സംഘത്തിനിടയില്‍ ഇവര്‍ അറിയപ്പെട്ടത് ടീച്ചര്‍ എന്ന പേരിലാണ്. കോട്ടയത്തെ ഒരു സ്‌കൂളില്‍ കുറച്ചുനാള്‍ ഇവര്‍ ജോലി ചെയ്തിരുന്നു.

പ്രതികള്‍ക്ക് എംഡിഎംഎ ലഭിച്ചത് എവിടെനിന്ന് എന്ന കാര്യത്തില്‍ ഇവര്‍ക്ക് അറിവുണ്ട് എന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഇവര്‍ കൊച്ചിയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടത്തിയതായും വിവരം ലഭിച്ചു. അതുകൊണ്ടു തന്നെ വിശദമായ ചോദ്യം ചെയ്യലിനും ഫ്‌ലാറ്റില്‍ ഉള്‍പ്പടെ എത്തിച്ചു തെളിവെടുക്കുന്നതിനും ഇവരെ മൂന്നു ദിവസത്തേയ്ക്കു കസ്റ്റഡിയില്‍ വാങ്ങി.

മുഖ്യപ്രതികളുടെ അക്കൗണ്ടുകളിലേക്ക് ഇവര്‍ വന്‍തുക നിക്ഷേപിച്ചതായി കസ്റ്റഡി അപേക്ഷയില്‍ എക്സൈസ് വ്യക്തമാക്കുന്നു. ഗൂഗിള്‍ പേയിലൂടെയും മറ്റുമായിരുന്നു ഇത്. ഗൂഢാലോചനയിലടക്കം പങ്കാളിയായ ഇവരെ ചോദ്യം ചെയ്യണമെന്നായിരുന്നു എക്സൈസിന്റെ അവശ്യം. കോടതി ഇവരെ 7-ാം തീയതി വരെ എക്സൈസ് കസ്റ്റഡിയില്‍ വിട്ടു.

ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാനും സാമ്പത്തികം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഒരുക്കാനും മുന്നില്‍ നിന്നത് സുസ്മിതയായിരുന്നു. വന്‍കിട ഹോട്ടലുകളിലും ക്ലബ്ബുകളിലും നടന്ന റേവ് പാര്‍ട്ടികളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ക്കൊപ്പം ഒട്ടേറെ ഹോട്ടലുകളില്‍ ഇവര്‍ താമസിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. സിനിമാ രംഘത്തെ ചിലരുമായി ബന്ധം സൂക്ഷിക്കുന്ന ഇവരാണ് പല ഡീലുകളിലും ഇടനിലക്കാരിയെന്നാണ് കരുതുന്നത്.

കേസില്‍ ഇനിയും ഏറെപേര്‍ പിടിയിലാകാനുണ്ടെന്നാണ് എക്‌സൈസ് പറയുന്നത്. സുസ്മിത ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നുമാണ് എക്‌സൈസിന്റെ വിലയിരുത്തല്‍. 12 പ്രതികള്‍ ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ ചിലരുടെ ഫോണിലേക്ക് ശ്രീലങ്കയില്‍ നിന്നടക്കം കോളുകള്‍ എത്തിയിട്ടുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

Top