അന്തരീക്ഷ താപനില ഉയര്‍ന്നതോടെ കടുത്ത ആശങ്കയില്‍ കൊച്ചി

കൊച്ചി: അന്തരീക്ഷ താപനില ഉയര്‍ന്നതോടെ കടുത്ത ആശങ്കയിലാണ് കൊച്ചി. കഴിഞ്ഞവര്‍ഷം ഏകദേശം ഇതേസമയത്താണ് ബ്രഹ്‌മപുരം പ്ലാന്റിന് തീപിടിച്ചത്. ചൂട് കൂടുന്നത് മുന്നില്‍കണ്ട് പ്ലാന്റില്‍ സുരക്ഷാ നടപടികള്‍ കൈക്കൊണ്ടു എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

ബ്രഹ്‌മപുരത്തെ തീപിടിത്തത്തോടെ കരിമുകളില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നും നിരവധി ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ചു പോയി. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പലരും മറ്റു ജില്ലകളിലേക്ക് താമസം മാറി. താപനില കൂടുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടറും കോര്‍പ്പറേഷന്‍ സെക്രട്ടറിയും ബ്രഹ്‌മപുരം പ്ലാന്റില്‍ സന്ദര്‍ശനം നടത്തി. തീപിടുത്ത സാധ്യത മുന്നില്‍കണ്ട് കൃത്യമായ ഇടവേളകളില്‍ പ്ലാന്റ് നനയ്ക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു.

2023 മാര്‍ച്ച് രണ്ടിനാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടിച്ചത്. ബ്രഹ്‌മപുരത്ത് നിന്ന് ഉയര്‍ന്ന പുക ജില്ലയെ വിഴുങ്ങി. ശ്വാസ തടസ്സവും തലകറക്കവും അനുഭവപ്പെട്ടവര്‍ ചികിത്സ തേടി. ബ്രഹ്‌മപുരത്തുനിന്ന് ഉയര്‍ന്ന വിഷപ്പുക ഒരാഴ്ചയോളം ജനജീവിതം ദുസ്സഹമാക്കി. ചുമയും ശ്വാസതടസവുമായി പലരും നിത്യരോഗികളായി.

Top