കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഇന്നു മുതല്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കും

kochin international airport

നെടുമ്പാശേരി: പ്രളയത്തെത്തുടര്‍ന്ന്‌ അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും.

ബെംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05 ന് ആദ്യമിറങ്ങുക. 3.25ന്‌ ഈ വിമാനം തന്നെയായിരിക്കും പറന്നുയരുന്നതും. ഇതേ തുടര്‍ന്ന് നാവിക വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഇനി മുതല്‍ ഉണ്ടായിരിക്കുന്നതല്ല.

പ്രളയത്തെത്തുടര്‍ന്ന് കഴിഞ്ഞ 15നാണു വിമാനത്താവളം അടക്കുകയായിരുന്നു. പാര്‍ക്കിങ് ബേയിലും ടെര്‍മിനലുകളിലും വെള്ളം കയറിയിരുന്നു. വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റുമതിലില്‍ രണ്ടര കിലോമീറ്റര്‍ തകര്‍ന്നു. റണ്‍ വേയില്‍ ചെളി അടിഞ്ഞു കൂടിയിരുന്ന നിലയിലായിരുന്നു.

വെള്ളം ഇറങ്ങിയതോടെ 20 മുതല്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ സിയാല്‍ മാനേജിങ് ഡയറക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ചു. 300 കോടിയോളം രൂപയുടെ നഷ്ടമാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായത്. ആയിരത്തിലധികം ആളുകള്‍ എട്ട് ദിവസത്തിലധികമായി രാത്രിയും പകലും പരിശ്രമിച്ചതിന്റെ ഫലമായാണ് വിമാനത്താവളം പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിഞ്ഞത്.

നിലവില്‍, ഇന്ത്യ എക്‌സ്പ്രസിന്റെയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കറ്റില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ വിമാനങ്ങളുമെത്തി മടങ്ങുന്നുണ്ട്. ബാക്കി എല്ലാം ആഭ്യന്തര സര്‍വീസുകളാണ്. വിമാനക്കമ്പനികള്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സികള്‍, കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങളെല്ലാം ഇന്നലെ ഉച്ചയോടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തകര്‍ന്ന മതില്‍ താല്‍ക്കാലികമായി പുനര്‍നിര്‍മിച്ചു.

കേടുപറ്റിയ നാലു കണ്‍വെയര്‍ ബെല്‍റ്റുകള്‍, 22 എക്‌സ്‌റേ മെഷീനുകള്‍, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകള്‍, എണ്ണൂറോളം റണ്‍വേ ലൈറ്റുകള്‍ എന്നിവയെല്ലാം പുനസ്ഥാപിച്ചു. തകര്‍ന്ന സൗരോര്‍ജ പ്ലാന്റുകളില്‍ പകുതിയും ചെളിക്കെട്ടുണ്ടായ 30 ലക്ഷം ചതുരശ്ര അടി ഭാഗം വൃത്തിയാക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിയുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍ അറിയിച്ചു.

Top