വാഹനത്തിനുള്ളിൽ വച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊച്ചി; വാഹനത്തിനുള്ളിൽവച്ച് മോഡലിനെ കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കിയ കേസിലെ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി, മോഡലിൻറെ സുഹൃത്തായ രാജസ്ഥാൻ സ്വദേശി ഡിംപൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിംപലിൻറെ സുഹൃത്താണ് വിവേക്. കസ്റ്റഡിയിലെടുത്ത വാഹനവും വിവേകിൻറേതാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ലഹരി പരിശോധനക്കും ഇവരെ വിധേയമാക്കും.

ഡിംപലും മറ്റു പ്രതികളും ചേർന്നാണ് പീഡനത്തിന് ഇരയായ യുവതിയെ ബാറിൽ എത്തിക്കുന്നത്. അവിടെവച്ച് കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് വാഹനത്തിൽ കയറ്റുന്നത്. എന്നാൽ ഈ സമയത്ത് ഡിംപൽ വാഹനത്തിൽ കയറിയില്ല. നാൽപത്തിയഞ്ച് മിനിറ്റ് നഗരത്തിൽ കറങ്ങിയ ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയാണ് ഡിംപലിനെ കൂട്ടികൊണ്ട് പോകുന്നത്. കളമശേരി മെഡിക്കൽ കൊളജിൽ തുടരുന്ന മോഡലിൽ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തേക്കും.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുന്നത്. കൊച്ചി എം ജി റോഡിലെ ഡാൻസ് ബാറിലേക്കാണ് ഇവർ പോയത്. ബാറിലെത്തി മദ്യപിക്കുകയായിരുന്നു ഇവർ. രാത്രി പത്തുമണിയോടെ ബാറിൽ കുഴഞ്ഞു വീഴുകയായിരുന്നു. മദ്യലഹരിയിൽ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേർന്ന് തങ്ങളുടെ വാഹനത്തിൽ കയറ്റുകയായിരുന്നു. തുടർന്നാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.

കൊച്ചി നഗരത്തിലെ പല ഭാഗങ്ങളിൽകൊണ്ടുപോയി വാഹനത്തിനുളളിൽവെച്ച് പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അ‌ർധരാത്രിയോടെ യുവതിയെ പ്രതികൾ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ട് കടന്നുകളയുകയും ചെയ്തു. രാവിലെ യുവതിയുടെ സുഹൃത്താണു വിവരം പൊലീസിനെ അറിയിച്ചത്. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയെ പിന്നീട് പൊലീസ് കളമശേരി ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്നു ചെറുപ്പക്കാരാണ് ആസൂത്രിത ബലാത്സംഗത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്ന കുറ്റമാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീക്കെതിരെ ചുമത്തിയിരിക്കുന്നത്.

Top