കൊച്ചി ഫ്ലാറ്റ് പീഡനം; പ്രതി മാര്‍ട്ടിന്റ ഒളിത്താവളം കണ്ടെത്തിയെന്ന് പൊലീസ്

കൊച്ചി: കൊച്ചി ഫ്ലാറ്റിൽ യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ഒളിത്താവളം പൊലീസ് കണ്ടെത്തി. തൃശ്ശൂര്‍ മുണ്ടൂര്‍ ഭാഗത്ത് ഒരു ചതുപ്പ് പ്രദേശത്താണ് ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്നാണ് വിവരം. ഇയാളുടെ വീടിന് അടുത്തുതന്നെയുള്ള ഒഴിഞ്ഞ പ്രദേശമാണിത്. ഈ സ്ഥലത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

പ്രദേശത്ത് ഇയാള്‍ക്കായുള്ള പരിശോധനകള്‍ നടന്നുവരികയാണ്. ഇയാളെ സ്ഥലത്തെത്തിച്ച സുഹൃത്തുക്കളെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്.

ഇയാള്‍ തൃശ്ശൂരില്‍ എത്തിയ ബിഎംഡബ്ല്യു കാറ് അടക്കം നാല് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ടാം തീയതി രാവിലെ നാലുമണിക്കാണ് ഇയാള്‍ കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്ന് തൃശ്ശൂരിലേക്ക് പോയത്. തുടര്‍ന്ന് ഇയാള്‍ ഇവിടേക്ക് ഒളിവില്‍ കഴിഞ്ഞെന്നാണ് പൊലീസ് കരുതുന്നത്.

സമീപ പ്രദേശങ്ങളില്‍ ഇയാള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. മാര്‍ട്ടിന്‍ ജോസഫിന്റെ തൃശ്ശൂരിലെ വീട്ടില്‍ പൊലീസ് പലവട്ടം എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു.

കണ്ണൂര്‍ സ്വദേശിയായ യുവതിയെ എറണാകുളത്തെ ഫ്‌ളാറ്റില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലാണ് മാര്‍ട്ടിന്‍ ജോസഫിനെ പൊലീസ് തിരയുന്നത്. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലിചെയ്തു വരുമ്പോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്.

ഇവര്‍ ഒരുമിച്ച് താമസിച്ചുവരുന്നതിനിടെ യുവതിയെ മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി മാര്‍ട്ടിന്‍ ലൈംഗികമായി പീഡിപ്പിച്ചു. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ടു വരെയുള്ള ദിനങ്ങളിലായിരുന്നു ഇത്.

യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി, ഫ്‌ലാറ്റിന് പുറത്തുപോകുകയോ പീഡന വിവരം പുറത്തുപറയുകയോ ചെയ്താല്‍ വീഡിയോ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി. ഒടുവില്‍ മാര്‍ട്ടിന്റെ കണ്ണുവെട്ടിച്ച് യുവതി രക്ഷപ്പെടുകയും ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

 

Top