ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടുത്തം; അട്ടിമറി സംശയിക്കുന്നതായി മേയർ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടുത്തതില്‍ അട്ടിമറി സംശയിക്കുന്നതായി മേയര്‍ സൗമിനി ജെയിന്‍. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, പൊലീസിനും കോര്‍പ്പറേഷന്‍ പരാതി നല്‍കുമെന്നും മേയര്‍ അറിയിച്ചു.

തീപ്പിടുത്തം ഇനിയും ആവര്‍ത്തിച്ചാല്‍ ബ്രഹ്മപുരത്തെ മാലിന്യശേഖരണം തടയുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍.

അതേസമയം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പലയിടത്തും പുകശല്യം രൂക്ഷമാവുകയാണ്. അമ്പലമുകള്‍ മുതല്‍ പടിഞ്ഞാറ് ഭാഗത്തേക്ക് മറൈന്‍ ഡ്രൈവ് വരെ പുക മൂടിയ നിലയിലാണ്.

വൈറ്റില , കടവന്ത്ര, മരട്, പനമ്പിളളി നഗര്‍, ഇളംകുളം തുടങ്ങിയ പ്രദേശങ്ങളില്‍ പുകവ്യാപിച്ചു. ആളുകള്‍ക്ക് കണ്ണെരിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്. തീ നിയന്ത്രണവിധേയമാണ്. തീ പൂര്‍ണമായി അണയ്ക്കാനുളള ശ്രമം ഫയര്‍ ഫോഴ്‌സ് തുടരുകയാണ്.

തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലാണ് തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യശേഖരത്തില്‍ തീ കത്തിപ്പടര്‍ന്നതോടെ പരിസരമാകെ കറുത്ത പുകയും,ദുര്‍ഗന്ധവും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ അഞ്ച് മണിക്കൂറിലധികം സമയമെടുത്തു തീ ഒരുവിധം നിയന്ത്രണത്തിലാക്കാന്‍. കഴിഞ്ഞമാസവും ബ്രഹ്മപുരത്ത് മാലിന്യത്തിന് തീപ്പിടിച്ചിരുന്നു.

Top