കൊച്ചിയിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ മനേക ഗാന്ധി വിവരങ്ങള്‍ തേടി

കൊച്ചി : കൊച്ചിയിൽ ഓടുന്ന കാറിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ ബി.ജെ.പി. നേതാവും എം.പിയുമായ മനേക ഗാന്ധി വിവരങ്ങൾ തേടി. എറണാകുളം റൂറൽ എസ്.പി.. കെ. കാർത്തിക്കിൽ നിന്നാണ് മനേക ഗാന്ധി വിവരങ്ങൾ ആരാഞ്ഞത്. കൂടാതെ സംഭവത്തിൽ കൃത്യമായ നടപടി സ്വീകരിച്ച പൊലീസിനെ മനേക ഗാന്ധി അഭിനന്ദിച്ചു.

എറണാകുളം അത്താണി ഭാഗത്ത് കഴിഞ്ഞ ദിവസമാണ് ഓടുന്ന കാറിൽ നായയെ കെട്ടിവലിച്ച സംഭവമുണ്ടായത്. നായയുടെ കഴുത്തിൽ കുരുക്കിട്ട ശേഷം റോഡിലൂടെ കാർ ഓടിച്ചു പോവുകയായിരുന്നു ഡ്രൈവർ. നായയെ ക്രൂരമായി പീഡിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അഖിൽ എന്നയാളാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. നായയെ ഇത്തരത്തിൽ ഉപദ്രവിക്കുന്നത് അഖിൽ ചോദ്യം ചെയ്തെങ്കിലും ഡ്രൈവർ ഇയാളോട് തട്ടിക്കയറുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. തുടർന്ന് ചെങ്ങമനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കാറോടിച്ചിരുന്ന നെടുമ്പാശ്ശേരി ചാലാക്ക കോന്നംഹൗസിൽ യൂസഫിനെ പിടികൂടുകയുമായിരുന്നു. ഇയാളുടെ അറസ്റ്റ് വെള്ളിയാഴ്ച രാത്രിയോടെ രേഖപ്പെടുത്തുകയും ചെയ്തു. ഇയാളുടെ കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത് പൊലീസിന് കൈമാറി. ഇയാളുടെ ലൈസൻസ് റദ്ദാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ നായ നിലവിൽ ദയ ആനിമൽ വെൽഫയർ ഓർഗനൈസേഷന്റെ സംരക്ഷണയിലാണ്.

Top