വിവാദമായി ബ്രഹ്മപുരത്തേക്ക് വീണ്ടും കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യ നീക്കം

കോടതി നിര്‍ദേശം നിലനില്‍ക്കെ ബ്രഹ്മപുരത്തേക്ക് വീണ്ടും കൊച്ചി കോര്‍പ്പറേഷന്റെ മാലിന്യ നീക്കം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് 3 വണ്ടികളാണ് വീണ്ടും ബ്രഹ്മപുരത്തേക്ക് മാലിന്യം നിക്ഷേപിക്കാനെത്തിയത്. സംഭവം വിവാദമായതോടെ മേയര്‍ ഇടപെട്ട് ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകുന്നത് നിര്‍ത്തിവെച്ചു.

ബ്രഹ്മപുരത്തേക്ക് ജൂണ്‍ ഒന്ന് മുതല്‍ ജൈവ മാലിന്യവും കൊണ്ടു പോകരുതെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. ബ്രഹ്മപുരം തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിര്‍ണായക ഇടപെടല്‍. ഇന്ന് മുതല്‍ മാലിന്യം ശേഖരിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ സ്വകാര്യ ഏജന്‍സികളേയും ചുമതലപ്പെടുത്തി. അതിനിടയിലാണ് ഇന്ന് കോടതി നിര്‍ദേശം മറികടന്ന് വീണ്ടും ബ്രഹ്മപുരത്തേക്ക് കോര്‍പ്പറേഷന്റെ മാലിന്യവണ്ടികളെത്തിയത്.

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നാണ് ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോയത്. വിവാദമായതോടെ കൊച്ചി മേയര്‍ ഇടപെട്ടു. ഇനി മാലിന്യവണ്ടികള്‍ ബ്രഹ്മപുരത്തേക്ക് പോകേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്‍കി. അതിനിടെ കൊച്ചിയില്‍ മാലിന്യം ശേഖരിക്കാന്‍ തീരുമാനിച്ച കമ്പനിയെ ഭീഷണിപ്പെടുത്തിയെന്ന് മേയര്‍ എം അനില്‍ കുമാര്‍ ആരോപിച്ചു. മാധ്യമങ്ങളുടെ പേരിലാണ് ഫോണ്‍ ചെയ്തത്. മാലിന്യം എങ്ങോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാക്കാതെ മാലിന്യമെടുക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണിയെന്നും മേയര്‍ പറഞ്ഞു. ഭീഷണി വന്നതോടെ ഒരു കമ്പനി പിന്‍മാറിയെന്ന് മേയര്‍ എംഅനില്‍കുമാര്‍ പറഞ്ഞു. അതേസമയം കൊച്ചിയില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ തീരുമാനിച്ച കമ്പനിയെ മാധ്യമങ്ങളുടെ പേരില്‍ ഭീഷണിപ്പെടുത്തിയെന്ന് മേയര്‍ എം അനില്‍കുമാര്‍ ആരോപിച്ചു.

 

Top