വിജയ് ബാബു 24ന് കീഴടങ്ങിയില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടും: പൊലീസ്

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽക്കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താൻ അർമേനിയയിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടി അന്വേഷണ സംഘം. ജോർജിയയിൽ ഇന്ത്യൻ എംബസിയില്ലാത്ത സാഹചര്യത്തിൽ അയൽരാജ്യമായ അർമേനിയയിലെ എംബസിയുമായി കൊച്ചി സിറ്റി പൊലീസ് വിദേശകാര്യ വകുപ്പിന്റെ സഹായത്തോടെ ബന്ധപ്പെടുകയായിരുന്നു.

ദുബായിൽ ഒളിവിൽക്കഴിഞ്ഞ വിജയ് ബാബു ജോർജിയയിലേക്ക് കടന്നുവെന്ന നിഗമനത്തിലാണ് പുതിയ നീക്കം. ജോർജി​യയുമായി​ ഇന്ത്യയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലെന്നതാകാം അവിടേയ്ക്ക് കടന്നതിന് പിന്നിലെന്ന് പൊലീസ് കരുതുന്നു. 24നുള്ളിൽ കീഴടങ്ങിയില്ലെങ്കിൽ വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടുന്നതിനും പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ്. പാസ്‌പോർട്ട് റദ്ദാക്കി റെ‌ഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതോടെ വിജയ് ബാബുവിന് കീഴടങ്ങേണ്ടി വരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. 24ന് തിരിച്ചെത്തുമെന്ന് വിജയ് ബാബു പാസ്‌പോർട്ട് ഓഫീസറെ അറിയിച്ചിരുന്നു.

കേസിന്റെ വിവരങ്ങളും വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയ രേഖകളും വിദേശകാര്യ മന്ത്രാലയംവഴി ജോർജി​യൻ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കും മുമ്പാണ് വിജയ് ദുബായ് വിട്ടത്. വിജയ് ബാബുവിന്റെ പാസ്പോർട്ട് കഴിഞ്ഞ ദിവസം റദ്ദാക്കിയതിനാൽ ഇനി മറ്റൊരു രാജ്യത്തേക്ക് യാത്രചെയ്യാനാകില്ല. എയർപോർട്ടി​ലെത്തി​യാൽ പിടികൂടി​ ഉടൻ ഇന്ത്യയിലേക്ക് അയയ്ക്കും. പാസ്പോർട്ട് റദ്ദാക്കിയതിനാലും ബ്ലൂകോർണർ നോട്ടീസുൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയതിനാലും വിസയും ഉടനെ റദ്ദാകും. തുടർന്നുള്ള താമസം അനധികൃതമാകും.

Top