കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടം; കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

കൊച്ചി : കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ നാവികസേന ഇപ്പോഴും തുടരുകയാണ്. ഓഗസ്റ്റ് 7ന് പുലര്‍ച്ചെയാണ് മുനമ്പത്തു നിന്നു പോയ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചത്.

ബോട്ടില്‍ ആകെ പതിനാലുപേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. തമിഴ്‌നാട് രാമന്‍തുറ സ്വദേശികളായ യുഗനാഥന്‍ (45), മണക്കുടി (50), യാക്കൂബ് (57) എന്നിവരാണു മരിച്ചത്. ബോട്ടിലിടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്ന് രക്ഷപ്പെട്ട എഡ്വിന്‍ പറഞ്ഞിരുന്നു. താനാണ് ബോട്ട് ഓടിച്ചിരുന്നതെന്നും മറ്റുള്ളവര്‍ ഉറങ്ങുകയായിരുന്നെന്നും എഡ്വിന്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

ഓഷ്യാനോ എന്ന മത്സ്യബന്ധന ബോട്ടിലാണ് കപ്പലിടിച്ചത്. ഇന്ത്യന്‍ ചരക്കുകപ്പലായ ‘എം.വി ദേശ് ശക്തി’യാണ് അപകടമുണ്ടാക്കിയതെന്നാണു നിഗമനം.

എന്നാല്‍ ഓഷ്യാനോ ബോട്ടിന്റെ ഭാഗങ്ങള്‍ നാവികസേന കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ഹെലികോപ്റ്ററിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിനിടയില്‍ കണ്ടെത്തിയ ഭാഗങ്ങള്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലെത്തിയാണ് വീണ്ടെടുത്തത്.

Top