ബ്ലാക്ക്‌മെയ്‌ലിങ് കേസ്; പ്രതികളിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, അറസ്റ്റ് വൈകും

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയ്‌ലിങ് ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികളിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പിടിയിലാകാനുള്ള മൂന്ന് പേരില്‍ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇയാളുടെ അറസ്റ്റ് വൈകും.

സംഭവത്തില്‍ ഏഴ് കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. ഇതിന് പുറമെ ഷംന കാസിമിന്റെ കേസും ഉണ്ട്. എട്ട് പേരാണ് ഇതുവരെ പിടിയിലായത്. ഷംനയുടേതിന് സമാനമായ നാല് ചീറ്റിങ് കേസുകള്‍ കൂടിയുണ്ടെന്ന് മനസിലായെന്നും ഐജി പറഞ്ഞു.

അതേസമയം, ഇന്ന് നിര്‍ണ്ണായകമായ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. മുഖ്യപ്രതികളില്‍ ഒരാളായ ഹാരിസാണ് പിടിയിലായത്. ഇയാള്‍ തൃശ്ശൂര്‍ സ്വദേശിയാണ്. മേക്ക് അപ്പ് ആര്‍ട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഷംന കാസിമിന്റെ കേസില്‍ അടക്കം നിര്‍ണ്ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് കിട്ടുമെന്നാണ് കരുതുന്നത്. ഹാരിസിനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ട്. എന്നാല്‍ ഇവരിലൊരാള്‍ക്ക് കോവിഡ് പോസിറ്റീവാണ്. ഈ സംഭവത്തില്‍ ഇതുവരെ ലൈംഗികാതിക്രമമോ, ബലാത്സംഗമോ നടന്നതായി പരാതി ലഭിച്ചിട്ടില്ലെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി.

ഏഴ് കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഷംന കാസിമിന്റെ കേസും ഉണ്ട്. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. എട്ട് പേരാണ് ഇതുവരെ പിടിയിലായത്. ഷംനയുടേതിന് സമാനമായ നാല് ചീറ്റിങ് കേസുകള്‍ കൂടിയുണ്ടെന്ന് മനസിലായെന്നും ഐജി പറഞ്ഞു.

ഹൈദരാബാദില്‍ സിനിമ ഷൂട്ടിങ്ങിലുള്ള ഷംന കാസിം ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. ഇവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കുന്ന സാഹചര്യത്തില്‍ നാളെ ഷംന കാസിമിന്റെ മൊഴി ഓണ്‍ലൈനായി പൊലീസ് രേഖപ്പെടുത്തും. അതിന് ശേഷമാകും തുടരന്വേഷണം. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള നാല് പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. മൂന്ന് പ്രതികളെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വൈകാതെ ഇവരെ കസ്റ്റഡിയില്‍ വാങ്ങും. പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. റിസപ്ഷനിസ്റ്റുകളും ഇവന്റ് മാനേജ്‌മെന്റ് ജീവനക്കാരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് കൊച്ചി ഡിസിപി ജി. പൂങ്കുഴലി പറഞ്ഞു.

Top