അമ്മയുടെ നിര്‍വ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍; ഷെയ്ന്‍ വിഷയം ചര്‍ച്ചയാകും

കൊച്ചി: മലയാള സിനിമ താരസംഘടന ‘അമ്മ’യുടെ നിര്‍വ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ഷെയ്ന്‍ നിഗവും പ്രൊഡ്യൂസര്‍ അസോസിയേഷനും തമ്മിലുളള വിഷയമായിരിക്കും യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക.

ഷെയ്നിനെ യോഗത്തിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് സൂചന. യോഗത്തിന് പിന്നാലെ നിര്‍മ്മാതാക്കളുടെ സംഘടനയുമായി ‘അമ്മ’ ഭാരവാഹികള്‍ ചര്‍ച്ച നടത്തും. പ്രശ്‌നം എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങളാണ് താരസംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാവുക.

ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാതെ വിലക്ക് പിന്‍വലിക്കില്ലെന്ന നിര്‍മ്മാതാക്കളുടെ നിലപാട് യോഗത്തില്‍ ചര്‍ച്ചയാകും.
പ്രതിഫല തര്‍ക്കം മൂലം വെയില്‍ സിനിമയുടെ ചിത്രീകരണം മുടങ്ങിയതില്‍ ക്ഷമ ചോദിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജിന് ഷെയ്ന്‍ കത്തയച്ചിരുന്നു. ഇതിന് പിന്നാലെ വിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സന്നദ്ധത അറിയിച്ചിരുന്നു.

തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും വെയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും ഷെയ്ന്‍ നിഗം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ നല്‍കിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കരാര്‍ പ്രകാരമുള്ള 40 ലക്ഷം രൂപയില്‍ ശേഷിക്കുന്ന തുക വേണ്ടെന്നും ഷെയ്ന്‍ കത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ വെയിലിനോടൊപ്പം തന്നെ ചിത്രീകരണം മുടങ്ങിയ ഖുര്‍ബാനി എന്ന ചിത്രത്തിന്റെ കാര്യത്തില്‍ ഷെയ്ന്‍ നിലപാട് അറിയിച്ചട്ടില്ല. ഇതില്‍ കൂടി വ്യക്തത വരുത്തിയ ശേഷം ഷെയ്‌നുമായി സഹകരിക്കാം എന്ന തീരുമാനത്തിലാണ് നിര്‍മ്മാതാക്കളുടെ സംഘടന. അതുകൊണ്ട് തന്നെ ഖുര്‍ബാനി ചിത്രത്തിന്റെ കാര്യത്തില്‍ ഷെയ്‌ന്റെ നിലപാട് ആരാഞ്ഞ് ശേഷം നിര്‍മ്മാതാക്കളുടെ സംഘടനയുമായി ‘അമ്മ’ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയേക്കും. എത്രയുംപെട്ടെന്ന് പ്രശ്‌നപരിഹാരം കാണണമെന്നാണ് ഫെഫ്കയുള്‍പ്പെടെയുള്ള മറ്റുസിനിമ സംഘടനകള്‍ അമ്മ’യോടും നിര്‍മ്മാതാക്കളോടും ആവശ്യപ്പെട്ടിരിക്കുന്നത്.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും വെയില്‍, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്‌നിന് വിലക്കേര്‍പ്പെടുത്തിയത്.

Top