സിയാല്‍ റണ്‍വെ നവീകരണം ബുധനാഴ്ച മുതല്‍; പകല്‍ വിമാന സര്‍വ്വീസുകള്‍ ഇല്ല

കൊച്ചി:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ ജോലികള്‍ ബുധനാഴ്ച തുടങ്ങും. നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ 2020 മാര്‍ച്ച് 28 വരെ ഇനി പകല്‍ സമയം വിമാനസര്‍വ്വീസുകള്‍ ഉണ്ടാകില്ല. എല്ലാ ദിവസവും രാവിലെ പത്തിന് വിമാനത്താവള റണ്‍വെ അടയ്ക്കും വൈകിട്ട് ആറിന് തുറക്കും. മിക്ക സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുന:ക്രമീകരിച്ചിട്ടുള്ളതിനാല്‍ അഞ്ച്‌വിമാന സര്‍വ്വീസുകള്‍ മാത്രമാണ് റദ്ദുചെയ്യപ്പെടുകയെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.

സ്പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വ്വീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തില്‍ റദ്ദാക്കിയത്. വിവിധ എയര്‍ലൈനുകളുടെ അഹമ്മദാബാദ്, ദില്ലി, ചെന്നൈ, മൈസൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സര്‍വ്വീസുകളും റദ്ദാക്കി. ദിവസേന 30000 യാത്രക്കാരെയും 240 സര്‍വ്വീസുകളുമാണ് നെടുമ്പാശ്ശേരി വിമാനത്താവളം കൈകാര്യം ചെയ്യുന്നത്.അതേസമയം, ഒക്ടോബര്‍ അവസാനവാരം നടപ്പിലായിത്തുടങ്ങിയ ശീതകാല സമയപ്പട്ടികയില്‍ നിരവധി സര്‍വീസുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുമുണ്ട്.

റണ്‍വെ റീ-സര്‍ഫസിങ് പ്രവൃത്തിയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി24 മണിക്കൂര്‍ പ്രവര്‍ത്തന സമയം ബുധനാഴ്ചമുതല്‍ 16 മണിക്കൂര്‍ ആയി ചുരുങ്ങും.നവീകരണ ജോലികള്‍ നടക്കുമ്പോള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 16 മണിക്കൂറായി ചുരുങ്ങുന്നതിനാല്‍ തിരക്ക് പരിഗണിച്ച് ചെക്ക് ഇന്‍ സമയം വര്‍ധിപ്പിച്ചതായും സിയാല്‍ അധികൃതര്‍ അറിയിച്ചു

റണ്‍വെ, ടാക്‌സി ലിങ്കുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം അഞ്ചുലക്ഷം ചതുരശ്ര മീറ്റര്‍ഭാഗത്താണ് റീ-സര്‍ഫിങ് ജോലികള്‍ നടക്കുന്നത്. സമാന്തരമായി റണ്‍വെയുടെ ലൈറ്റിങ് സംവിധാനം നിലവിലെ കാറ്റഗറി-1 വിഭാഗത്തില്‍ നിന്ന് കാറ്റഗറി-3 വിഭാഗത്തിലേയ്ക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനവും നടക്കും. ഇതോടെ റണ്‍വെയുടെ മധ്യരേഖയില്‍ നിലവിലുള്ളതിന്റെ ഇരട്ടിയിലേറെ ലൈറ്റുകള്‍ സ്ഥാപിക്കും.വിമാനത്താവളത്തില്‍ 100 സുരക്ഷാ ഭടന്‍മാരെ കൂടി സിഐഎസ്എഫ് നിയോഗിച്ചിട്ടുണ്ട്. റണ്‍വെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 150 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

Top