നടിയുടെ പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായി, ക്രോസ് വിസ്താരം നടത്താന്‍ നീക്കം

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായി. ദൃശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷം ക്രോസ് വിസ്താരം നടത്താനാണു പ്രതിഭാഗത്തിന്റെ നീക്കം.

കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച കോടതിയില്‍ ലഭിച്ചേക്കുമെന്നാണു സൂചന. റിപ്പോര്‍ട്ട് കൈപ്പറ്റാന്‍ കോടതി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ചണ്ഡീഗഢിലെ ലാബില്‍ എത്തിയിട്ടുണ്ട്.

ആക്രമണത്തിനിരയായ നടിയുടെ ഭര്‍ത്താവിനെയും അങ്കമാലിയിലെ തട്ടുകടക്കാരനെയുമാണ് സാക്ഷികളായി ബുധനാഴ്ച കോടതി വിസ്തരിച്ചത്. അനാരോഗ്യം കാരണം നടിയുടെ അമ്മയ്ക്ക് ബുധനാഴ്ച എത്താനായില്ല.

നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകുന്നതിനു മുമ്പ് അങ്കമാലി കറുകുറ്റിയിലെ തട്ടുകടയില്‍നിന്നാണ് പ്രതികള്‍ ഭക്ഷണം കഴിച്ചത്. ഇതേത്തുടര്‍ന്നാണ് കടയുടമയെ വിസ്തരിച്ചത്. നടിയുടെ സഹോദരന്‍, നടനും സംവിധായകനുമായ ലാല്‍, മകന്‍ ജീന്‍പോള്‍, കുടുംബാംഗങ്ങള്‍ എന്നിവരെ വ്യാഴാഴ്ച വിസ്തരിക്കും.

Top