നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരം ഇന്നും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയെ ഇന്ന് പ്രോസിക്യൂഷന്‍ വിസ്തരിക്കും. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന മുന്‍ വൈരാഗ്യത്തെക്കുറിച്ചാണ് പ്രൊസിക്യൂഷന്‍ സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് വിവരം തേടുന്നത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

ദിലീപിന് അനുകൂലമായി മൊഴി നല്‍കിയ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ ഇന്നലെ കോടതി കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു. കേസില്‍ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്.

നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് മുമ്പ് നല്‍കിയ മൊഴി പൂര്‍ണമായി തളളിപ്പറഞ്ഞാണ് ഇടവേള ബാബുവിന്റെ കൂറുമാറ്റം. ദീലീപ് തന്റെ സിനിമാ അവസരങ്ങള്‍ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ബാബുവിന്റെ മുന്‍ മൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നെന്നും മൊഴിയിലുണ്ടായിരുന്നു.

താര സംഘടനയായ അമ്മയുടെ കൊച്ചിയില്‍ നടന്ന റിഹേഴ്‌സല്‍ ക്യാംപിനിടെ നടിയോട് ദിലീപ് മോശമായി പെരുമാറിയ സംഭവവും മൊഴിയിലുള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടന്ന വിസ്താരത്തിനിടെ ഇടവേള ബാബു പഴയ നിലപാട് തളളിപ്പറയുകയായിരുന്നു.

Top