തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും വിദേശയാത്ര വന്‍തുക ചെലവില്ലാതെയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആവശ്യമുള്ള കാര്യത്തിനാണ് മന്ത്രിമാർ വിദേശയാത്ര ചെയ്യുന്നത്. മറ്റ് രാജ്യങ്ങളിലെ കാര്യങ്ങള്‍ കണ്ടുപഠിക്കുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും ബാലഗോപാൽ പറഞ്ഞു.
കേരളത്തിലെ ആളുകള്‍ വിദേശത്തേക്ക് പോകുന്നതും വരുന്നതും പുതിയ കാര്യമല്ല. 1500കള്‍ മുതല്‍ കേരളത്തിന് പ്രവാസ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരുടെ വിദേശയാത്രയ്‌ക്കെതിരെ ചര്‍ച്ചകള്‍ ശക്തമാവുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കുമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നത്. ബ്രിട്ടന്‍, നോര്‍വെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാകും സന്ദര്‍ശനം.
വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കായി ഫിന്‍ലന്‍ഡ് സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാകും.