കേരളം കേന്ദ്രത്തിന്റെ അടിമയല്ല, അടിമ ഉടമ ബന്ധമല്ല കേന്ദ്രവും സംസ്ഥാനവും തമ്മില്‍ വേണ്ടത്; കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കേരളം കേന്ദ്രത്തിന്റെ അടിമയല്ലെന്നും അടിമ – ഉടമ ബന്ധമല്ല കേന്ദ്രവും സംസ്ഥാനവും തമ്മില്‍ വേണ്ടതെന്നും തുറന്നടിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സംസ്ഥാനങ്ങളില്‍ നിന്നാണ് ഭൂരിഭാഗം പണവും പിരിക്കുന്നത്.ജനസംഖ്യാനുപാതികമായി വരുമാനത്തില്‍ കുറവു വരുത്തിയപ്പോള്‍ കേരളത്തിന് വലിയ കുറവാണ് വരുത്തിയത്. മാനദണ്ഡ പ്രകാരമായല്ല ഈ കുറവ് വന്നത്. ഇത് കേന്ദ്രമന്ത്രി വി. മുരളീധരന്‍ അംഗീകരിക്കുമോയെന്നും ധനമന്ത്രി ചോദിച്ചു.

കേരളത്തിന്റെ താല്‍പര്യം പറയുമ്പോ ഇവിടുള്ളവര്‍ മണ്ടന്‍മാരാണോ എന്ന് ചോദിക്കുകയാണ് കേന്ദ്രസഹമന്ത്രി. സംസ്ഥാനത്തിന് കിട്ടാനുള്ള പണം കിട്ടണം. കിട്ടാനുള്ളതിന്റെ കണക്കാണ് ഞങ്ങള്‍ പറയുന്നത്. 6000 കോടി നിലവിലെ കുടിശികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി വി. മുരളീധരന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും നേരത്തേ രംഗത്തെത്തിയിരുന്നു. മന്ത്രിയെന്നാല്‍ ഒരു സ്റ്റാറ്റസ് വേണമെന്നും എന്തും പറയാന്‍ അവകാശമുണ്ടെന്ന് കരുതി പുറപ്പെട്ടാല്‍ മോശമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി വി. മുരളീധരന്‍ കളവ് പറയുകയാണ്. അര്‍ഹമായ കേന്ദ്ര വിഹിതം കേരളത്തിന് ലഭിക്കുന്നില്ല. കൃത്യമായ മറുപടിയില്ലാതെ വെറുതെ ഓരോന്നു വിളിച്ചു പറയുകയാണ് മന്ത്രി. കേന്ദ്ര വിഹിതം ആരുടെയും ഔദാര്യമല്ലെന്ന് ഓര്‍ക്കണം. റവന്യൂ കമ്മി നികത്തുന്നതിന് നയാപൈസ തന്നിട്ടില്ല. ഇവിടത്തെ ധൂര്‍ത്ത് കണ്ടുപിടിക്കാന്‍ സി&എജി ഉണ്ട്. കണ്ടുപിടിക്കട്ടെ, ആര്‍ക്കാണ് അതില്‍ തര്‍ക്കമുള്ളതെന്നും ഗോവിന്ദന്‍ ചോദിച്ചു.

കണക്ക് ചോദിച്ചാല്‍ മറുപടി പറയാന്‍ കഴിയാത്ത മന്ത്രിമാരാണ് കേരളത്തിലേതെന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരാമര്‍ശം. കേരളത്തിലെ ജനങ്ങള്‍ സഹികെട്ടാല്‍ പ്രതികരിക്കും എന്നുള്ള കാര്യത്തില്‍ സര്‍ക്കാരിന് സംശയം വേണ്ട. കണക്ക് ചോദിച്ചാല്‍ പറയാനുള്ള ധാരണ പോലും ഭക്ഷ്യ മന്ത്രിക്കില്ലെന്നും മുരളീധരന്‍ പരിഹസിച്ചിരുന്നു.

ഡല്‍ഹിയില്‍ ധര്‍ണ നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെയും കേന്ദ്രമന്ത്രി വി മുരളീധരന്‍ പരിഹസിച്ചു. ധര്‍ണ്ണ ഇരുന്നാല്‍ കിട്ടാനുള്ള പണം കിട്ടില്ല. അതിന് അപേക്ഷ കൃത്യമായി നല്‍കണം. മാനദണ്ഡം പുതുക്കിയത് അറിയില്ലെങ്കില്‍ ഭരിക്കാന്‍ ഇരിക്കരുത്. ഡല്‍ഹിയില്‍ ധര്‍ണ നടത്തിയിട്ട് ഒരു കാര്യവും ഇല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

Top