വാക്‌സിന്‍ നയം; സമയബന്ധിതമായി കൊടുത്തു തീര്‍ക്കേണ്ടത് പ്രധാനമാണെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രത്തിന്റെ പുതിയ വാക്സിന്‍ നയത്തില്‍ സന്തോഷമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നല്ല കാര്യമാണ്, പക്ഷേ നേരത്തെ എടുക്കേണ്ടതായിരുന്നു. ഇങ്ങനെ ഒരു തീരുമാനം എടുക്കുമ്പോഴും വ്യക്തത വരുത്തേണ്ട ചില കാര്യങ്ങളുണ്ടെന്നും വാക്സിന്‍ സമയബന്ധിതമായി കൊടുത്തു തീര്‍ക്കുക എന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് നാല് മാസത്തിനകം ഇത് പൂര്‍ത്തീകരിക്കണം. ഇന്ത്യയിലെ കമ്പനികളുടെ കപ്പാസിറ്റി വെച്ച് നോക്കിയാല്‍, ഒരു ചുരുങ്ങിയ കാലയളവില്‍ ഇത് തീരില്ല. വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ മറ്റ് സൗകര്യം ഒരുക്കേണ്ടിവരും. അല്ലെങ്കില്‍ വിദേശത്ത് നിന്ന് കൂടുതല്‍ വാങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

വാക്സിന്‍ സൗജന്യമായി നല്‍കുകയാണെങ്കില്‍ കേരളത്തിന് ആശ്വാസം തന്നെയാണ്. പക്ഷേ അതിന്റെ പങ്കാളിത്വം, സാമ്പത്തികപരമായ ഉത്തരവാദിത്വം തുടങ്ങിയ കാര്യങ്ങളൊക്കെ വന്നതിന് ശേഷമേ ഇക്കാര്യത്തില്‍ പൂര്‍ണമായി പറയാന്‍ സാധിക്കുകയുള്ളൂ. സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് വാക്സിന്‍ വാങ്ങാന്‍ ചിലവായ പണത്തിന്റെ പ്രശ്നം ചര്‍ച്ച ചെയ്യേണ്ടി വരും. കേന്ദ്രത്തില്‍ നിന്നുള്ള കൃത്യമായ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കുക.

കേന്ദ്ര ഗവണ്‍മെന്റിന്റെ നയംമാറ്റത്തില്‍ വലിയ പങ്ക് വഹിക്കാന്‍ കേരളത്തിനാണ് കഴിഞ്ഞത്. സംസ്ഥാനത്തിന്റെ നയമാണ് പ്രധാനപ്പെട്ട കാരണമെന്ന് കരുതുന്നത്. ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം, ആരോഗ്യം ഒന്നാമത് എന്ന സമീപനത്തിന് ഇന്ത്യയിലാകെ അംഗീകാരം കിട്ടി എന്ന് മാത്രമല്ല, ഇത്തരം നിലപാട് എടുക്കണം എന്നൊരു സമ്മര്‍ദ്ദം ഇന്ത്യയിലാകെ വരുന്നുണ്ട്. അതാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മെച്ചമെന്നും ഒരു ബദല്‍ സമീപനം മുന്നോട്ട് വെയ്ക്കാന്‍ ഏത്കാലത്തും ഇടതുപക്ഷ രാഷ്ട്രീയത്തിന് കഴിഞ്ഞിട്ടുണ്ടൈന്നും ബാലഗോപാല്‍ പറഞ്ഞു.

 

Top